കോഴിക്കോട് ∙ മലബാർ മേഖലയിലെ ആദ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി പാർക്കായ കോഴിക്കോട് ഗവ. സൈബർ പാർക്കിന്റെ പ്രഥമ ഐടി കെട്ടിടം ‘സഹ്യ’ നാളെ വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
രാമനാട്ടുകര–തൊണ്ടയാട് ബൈപാസിനോട് ചേർന്ന് 43.5 ഏക്കറിലെ ഗവ. സൈബർ പാർക്കിൽ 2.88 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് അഞ്ചു നിലകളിലായി സഹ്യയുടെ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിനു മുമ്പേ നാലു കമ്പനികൾ ഇവിടെ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞതായി സിഇഒ ഋഷികേശ് നായരും പ്രോജക്ട് മാനേജർ കെ. ബാലഗോപാലും പറഞ്ഞു.
80 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ സൈബർ പാർക്കിൽ ഐടി വ്യവസായ വികസനത്തിനുതകുന്ന എല്ലാ വിധ അടിസ്‌ഥാന സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്ററുകളാണ് നൽകുന്നത്.
ആദ്യനിലയിലെ 10, 000 ചതുരശ്ര അടി വിസ്തൃതി പൂർണമായും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. നാളത്തെ ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്‌ണൻ അധ്യക്ഷത വഹിക്കും.