തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ വിഷയങ്ങളിൽ ഓരോ സ്റ്റേഷനിലും മൂന്നു പേർക്കു വീതം പരിശീലനം നൽകി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കും.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും പ്രാഥമികാന്വേഷണത്തിനും സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പ്രാപ്തമാക്കുകയാണു ലക്ഷ്യം. തിരുവനന്തപുരത്ത് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ നിലവിലുണ്ട്. ഇനി എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽക്കൂടി ആരംഭിക്കും. അതിനൊപ്പമാണ് എല്ലാ സ്റ്റേഷനിലും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കുന്നത്.