തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏതാണ്ട് പൂർത്തിയായി. നാളെ വരെയാണു മൂല്യനിർണയ ക്യാംപുകൾ നിശ്ചയിച്ചിരുന്നതെങ്കിലും ഭൂരിപക്ഷം ക്യാംപുകളിലും ഇന്നലെത്തന്നെ മൂല്യനിർണയം പൂർത്തിയായി. ചില ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.
ഇനി ഗ്രേസ് മാർക്ക്, തുടർമൂല്യനിർണയത്തിന്റെയും ഐടിയുടെയും മാർക്ക് എന്നിവ ചേർക്കണം. തുടർന്ന്, പിഴവു സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് ഒരിക്കൽ കൂടി പരിശോധിച്ച ശേഷമായിരിക്കും ഫലപ്രഖ്യാപനം. ഇതിന് ഏഴു ദിവസം വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ 30നു ഫലം തയാറാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷം പുനഃപരീക്ഷ നടത്തേണ്ടി വന്നിട്ടും മേയ് മൂന്നിനു ഫലം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം നേരത്തേ ഫലം വരുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ.
അതേസമയം, ഹയർസെക്കൻഡറി പരീക്ഷാ ഫലം കഴിഞ്ഞ വർഷത്തെക്കാൾ ഒരാഴ്ച നേരത്തേ പ്രസിദ്ധീകരിക്കാനാണു സാധ്യത. ഇതു സംബന്ധിച്ച ആലോചനാ യോഗം 27നു നടക്കും. മേയ് ആദ്യവാരം ഫലപ്രഖ്യാപനം ഉണ്ടാകും.