തിരുവനന്തപുരം∙സർക്കാർ നടപ്പാക്കുന്ന സൗര പദ്ധതിയുടെ വെബ്സൈറ്റ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. ലഘുലേഖ മന്ത്രി കെ.കെ.ശൈലജ ഏറ്റു വാങ്ങി.1000 മെഗാവാട്ട് സൗരോർജശേഷി കേരളത്തിന്റെ വൈദ്യുതി ശൃംഖലയിൽ കൂട്ടി ചേർക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതിൽ ഉപയോക്താക്കളുടെ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 500 മെഗാവാട്ട് പുരപ്പുറ സോളർ പദ്ധതിയിൽ നിലവിലെ റജിസ്ട്രേഷൻ 15000 കടന്നു.ജനുവരി 31 വരെ റജിസ്റ്റർ ചെയ്യാം.
വൈദ്യുതി ബോർഡും അനെർട്ടും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ 2019 മധ്യത്തോടെ സൗരോർജ നിലയങ്ങളുടെ നിർമാണം ആരംഭിക്കും. ഉപയോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ബോർഡിന്റെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒരു രീതി. ഇതിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്കു നൽകുകയും വൈദ്യുതി ദീർഘകാലത്തേക്കു നിശ്ചിത നിരക്കിൽ കെട്ടിട ഉടമയ്ക്കു നൽകുകയും ചെയ്യും, രണ്ടാമത്തേത് മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ ബോർഡ് സൗരനിലയം സ്ഥാപിക്കുന്നതാണ്.
ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ ബോർഡ് വാങ്ങുകയോ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകർക്ക് ഉപയോഗിക്കുകയോ ചെയ്യാം.