ന്യൂഡൽഹി ∙ കഴിഞ്ഞ മാസം രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കയറ്റുമതി വരുമാനത്തെക്കാൾ 1164 കോടി ഡോളർ (74500 കോടി രൂപ) കൂടുതലായി. ഇറക്കുമതി മുൻകൊല്ലം ഓഗസ്റ്റിലെക്കാൾ 21% കൂടി 3546 കോടി ഡോളർ ആയപ്പോൾ കയറ്റുമതി 10.3% ഉയർന്ന് 2381 കോടി ഡോളറായി. സ്വർണം ഇറക്കുമതി കഴിഞ്ഞ വർഷം ഓഗസ്റ്റിലെക്കാൾ 69% വർധിച്ച് 188 കോടി ഡോളറിന്റേതായി. എണ്ണ ഇറക്കുമതിച്ചെലവ് 775 കോടി ഡോളർ. വർധന 14.2%.
കയറ്റുമതി വളർച്ച നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രധാനമായും പെട്രോളിയം ഉൽപന്നങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയാണു നേട്ടത്തിനുപിന്നിൽ. ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശവ്യാപാരക്കമ്മി (ട്രേഡ് ഡെഫിസിറ്റ്) 2016 ഓഗസ്റ്റിൽ 770 കോടി ഡോളർ ആയിരുന്നതാണ് ഇക്കുറി 1164 കോടി ഡോളറായി കുതിച്ചത്.