തിരുവനന്തപുരം∙ കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനും വ്യവസായത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള കാഷ്യു ബോർഡിനു സർക്കാർ ഓഹരിവിഹിതമായി 24.5 കോടി രൂപ അനുവദിക്കും.
50 കോടിയാണ് ആകെ ഓഹരി മൂലധനം. പുറമെ 200 കോടി രൂപ വിവിധ ബാങ്കുകളിൽ നിന്നു വായ്പ എടുക്കും. ആറു ബാങ്കുകളാണു വായ്പ നൽകാൻ സന്നദ്ധത അറിയിച്ചത്. ടാൻസാനിയ, മൊസാംബിക്, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളുമായി തോട്ടണ്ടി വാങ്ങുന്നതിനുള്ള പ്രാഥമിക ചർച്ച ഇതിനകം നടത്തി. മധ്യവർത്തികളെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്കു തോട്ടണ്ടി ശേഖരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന തോട്ടണ്ടി സ്വകാര്യ, സർക്കാർ ഫാക്ടറികൾക്കു കുറഞ്ഞ വിലയ്ക്കു നൽകും. സ്വകാര്യ, സർക്കാർ ഫാക്ടറികളിൽ നിന്നു ന്യായവില ഉറപ്പാക്കി കശുവണ്ടിപ്പരിപ്പ്് വിപണനം നടത്തുന്നതിലും ബോർഡ് ഇടപെടും. പ്രവർത്തന മൂലധനവും ബാങ്ക്്‍ വായ്പയും ലഭിക്കുന്നതോടെ ബോർഡിന്റെ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.