കൊച്ചി ∙ സമ്മേളനത്തിൽ പങ്കെടുത്തവർ ആകാംക്ഷയോടെ കാത്തിരുന്ന ചർച്ചയാണ് ഏറ്റവും അവസാനം നടന്നത്. ആരോഗ്യരംഗത്തു ഡിജിറ്റൽ സാങ്കേതികവിദ്യ വഹിക്കുന്ന സ്വാധീനമായിരുന്നു വിഷയം. ഹാർവഡ് മെഡിക്കൽ സ്കൂൾ പ്രഫസർ അജിത് ജെ. തോമസ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ, ഐടി ഉന്നതാധികാര കമ്മിറ്റി അംഗം ദുലീപ് സഹദേവൻ, അനുരാധ ആചാര്യ, പ്രശാന്ത് വാരിയർ, ഭഗവാൻ ചൗഹുലെ , സാകാ ജേക്കബ് എന്നിവർ പങ്കെടുത്ത ചർച്ചയിൽ ശ്രോതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾ ശ്രദ്ധേയമായി.
ആരോഗ്യമേഖലയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കുമാത്രം മികച്ച ചികിൽസ ലഭിക്കുന്ന പ്രവണത നിലനിൽക്കുന്നല്ലോ എന്ന ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രശ്നത്തിനു പരിഹാരമുണ്ടെന്ന് അജിത് ജെ. തോമസ് ഉത്തരം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഭാവിയിൽ രൂപപ്പെടുന്ന റോബട് ഡോക്ടറിനു വളരെയധികംകാലം ചികിൽസാപരിചയമുള്ള ഒരു ഡോക്ടറുടെ വൈദഗ്ധ്യം ഉണ്ടായിരിക്കും. ഇതിലൂടെ സാമ്പത്തികമായ അതിരുകൾ കടന്ന് ചികിൽസ മുന്നേറുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് (ഇഎംആർ) സംവിധാനം അത്യാവശ്യമായി കേരളത്തിൽ നടപ്പാക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.