കൊച്ചി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിങ് എന്നിവ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയമായിരിക്കുന്നുവെന്ന നിർദേശം ‘ഡേറ്റ: ഓയിൽ ഓഫ് ദ് ഡിജിറ്റൽ ഫ്യൂച്ചർ’ എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ ഉയർന്നുവന്നു. ക്രിസ് ഗോപാലകൃഷ്ണൻ, നന്ദഗോപാൽ രാജൻ, അലോക് ഓഹ്റി, ദേവദാസ് വർമ, രാംദാസ് പിള്ള, സാജൻ പിള്ള, സുകു നായർ എന്നീ സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ചർച്ചയിൽ നിന്നുള്ള നിരീക്ഷണങ്ങൾ:
∙ ഡേറ്റയുടെ അതിവിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ പുതിയൊരു വ്യവസായ വിപ്ലവമാണു ലോകമെങ്ങും സംഭവിക്കുക.
∙ മനുഷ്യരാശി ഒന്നടങ്കം ശേഖരിച്ചിട്ടുള്ള ഡേറ്റയെക്കാൾ എത്രയോ വലിയ ശേഖരമാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) മാത്രം കാഴ്ചവച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചു വോട്ടു ചെയ്യാനാവുന്ന കാലവും പ്രതീക്ഷിക്കാം.
∙ ഡേറ്റ അനലിറ്റിക്സ് ഭീമമായ തോതിലുള്ള തൊഴിൽ സാധ്യതയ്ക്ക് ഇടയാക്കും.
∙ ഡേറ്റ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു. പണമാക്കിമാറ്റാനാകുന്ന വിലപ്പെട്ട ഡേറ്റയാണു ജനങ്ങൾ സമൂഹ മാധ്യമങ്ങൾക്കു സൗജന്യമായി സമ്മാനിക്കുന്നത്.