ന്യൂഡൽഹി ∙ കേരളത്തിലെ കശുവണ്ടി മേഖലയുടെ വികസനത്തിന് ഐക്യരാഷ്ട്ര സംഘടനയുമായി കൈകോർക്കാൻ സംസ്ഥാന സർക്കാർ പദ്ധതി. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള വ്യവസായ വികസന സമിതി(യുഎൻഐഡിഒ)യുമായി സഹകരിച്ചു കശുവണ്ടിയുടെ ആഗോള വാണിജ്യ സാധ്യകൾ പരിശോധിക്കാനും തൊഴിൽ മേഖലയിൽ വനിതാ ശാക്തീകരണം നടപ്പാക്കാനും സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു.
കേരളത്തിലെ കശുവണ്ടിയെ കേരളത്തിന്റെ സവിശേഷ ബ്രാൻഡ് ആയി അവതരിപ്പിച്ചു വിദേശ കയറ്റുമതി വർധിപ്പിക്കാനും നടപടി സ്വീകരിക്കും. കശുവണ്ടി മേഖലയുടെ വികസനത്തിനായി ഇതാദ്യമായാണു കേരളം വിദേശ സംഘടനയുമായി കൈകോർക്കുന്നത്. ഇതുസംബന്ധിച്ചു യുഎൻ സമിതി പ്രതിനിധികളുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തി. കശുവണ്ടി മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളുൾപ്പെടുത്തിയ വിശദ പദ്ധതി രേഖ മന്ത്രി കൈമാറി. സഹകരണത്തോട് അനുകൂല നിലപാടറിയിച്ച സമിതി പ്രതിനിധികൾ ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.