തിരുവനന്തപുരം∙ നിസാൻ ഡിജിറ്റലിനു പിന്നാലെ ജപ്പാനിലെ പ്രമുഖ ഫോർച്യൂൺ 500 ഐടി കമ്പനിയായ ഫുജിറ്റ്സു തലസ്ഥാനത്തേക്ക്. ടെക്നോപാർക്കിൽ ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ ചുവടുപിടിച്ചാണു ഫുജിറ്റ്സു കേരളത്തിൽ സാന്നിധ്യമുറപ്പിക്കാൻ താൽപര്യമറിയിച്ചത്. ജപ്പാനിൽ നിസാൻ സിഐഒ: ടോണി തോമസുമായി കൂടിക്കാഴ്ച നടത്തിയ ഫുജിറ്റ്സു പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയിരുന്നു. ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു തിരിച്ചെത്തിയ ശേഷം അന്തിമനടപടികൾ പൂർത്തിയാക്കും. 2016ലെ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളുടെ പട്ടികയിൽ അഞ്ചാമതാണു ഫുജിറ്റ്സു.
നിസാന്റെ ടെക്നോളജി സപ്ലയർ കമ്പനി കൂടിയായ ഫുജിറ്റ്സു, ടെക്നോപാർക്കിൽ സോഫ്റ്റ്‍വെയർ ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനാണു പദ്ധതിയിടുന്നത്.
രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ നൂറോളം ജീവനക്കാരെ വിന്യസിക്കും. ഐബിഎമ്മിനു ശേഷം ഏറ്റവും പഴക്കമുള്ള ഐടി കമ്പനിയാണ് ഫുജിറ്റ്സു. 1935ൽ ഫുജി ടെലികമ്യൂണിക്കേഷൻ എന്ന പേരിൽ ആരംഭിച്ച കമ്പനി ആണു 1954ൽ ജപ്പാനിലെ ആദ്യത്തെ കംപ്യൂട്ടറായ ഫാക്കോം 100 (Facom 100) വികസിപ്പിച്ചത്.
2000ൽ കോർ ബിസിനസിൽ ശ്രദ്ധനൽകുന്നതിന്റെ ഭാഗമായി നിസാന്റെ സിസ്റ്റംസ് എൻജിനീയറിങ് വിഭാഗമായ നിസാൻ ഡിജിറ്റൽ പ്രോസസ് ലിമിറ്റഡിലെ (ഡിപ്രോ) 100 ശതമാനം ഓഹരികളും ഫുജിറ്റ്സുവിനു വിറ്റിരുന്നു. എങ്കിലും വാഹന ഡിസൈൻ രംഗത്ത് ഡിപ്രോയുടെ സേവനമാണു തുടർന്നും നിസാൻ തേടിയിരുന്നത്. നിസാന്‍ ഡിജിറ്റൽ ഹബ്ബിന്റെ ഭാഗമായി ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലെ 12,000 ചതുരശ്രയടിയിൽ ടെക് മഹീന്ദ്രയും ഉടൻ ഐടി സെന്റർ ആരംഭിക്കും.