ന്യൂഡൽഹി∙ പ്രളയദുരിതത്തിൽനിന്നു പുതുജീവിതത്തിലേക്കു കരകയറുന്ന കേരളത്തിനടക്കം പ്രതീക്ഷ നൽകി ടൂറിസം മന്ത്രാലയത്തിന്റെ പര്യടൻ പർവ്, ഇന്ത്യ ടൂറിസം മാർട്ട് പരിപാടികൾക്കു നാളെ തുടക്കം.
12 ദിവസം നീളുന്ന പരിപാടികൾക്കാണു ടൂറിസം മന്ത്രാലയം നേതൃത്വം നൽകുന്നത്. മുന്നൂറോളം രാജ്യാന്തര ടൂറിസം സംരംഭകർ എത്തുന്ന ടൂറിസം മാർട്ട് വേദിയിൽ പുതുകേരളത്തെക്കുറിച്ചു സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. കേരളത്തിനു വേണ്ടി മറ്റു സഹായങ്ങൾ ലഭ്യമാക്കാനുള്ള അവസരമായി കൂടിയാണ് ഇന്ത്യ ടൂറിസം മാർട്ടിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്കെത്തുന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി റാണി ജോർജും പ്രതിനിധികളുമായി ചർച്ചകൾ നടത്തും.
പര്യടൻ പർവ്
ടൂറിസം പ്രചാരണത്തിനു വേണ്ടി സാംസ്കാരിക വൈവിധ്യത്തിനു പ്രാമുഖ്യം നൽകി ടൂറിസം മന്ത്രാലയം നടത്തുന്ന പരിപാടി നാളെ മുതൽ 27 വരെ നടക്കും. നാളെ ആറിന് ഇന്ത്യാ ഗേറ്റ് പരിസരത്തു കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളുടെ പവിലിയനുകളും പലതരം പ്രദർശനങ്ങളും നടക്കും.
ഇന്ത്യ ടൂറിസം മാർട്ട്
വിവിധ സംസ്ഥാനങ്ങൾക്കു ലോകത്തിലെ മികച്ച ടൂറിസം സംരംഭകരുമായി കൈകോർക്കാനുള്ള അവസരമാണ് ടൂറിസം മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. ഹോട്ടൽ അശോകയിൽ 17നു മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 18നു തീരും. സംസ്ഥാനങ്ങളുടെയും ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെയും സഹകരണത്തോടെയാണിത്.