വാഷിങ്ടൻ∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന നിർദേശം പാലിക്കാത്ത, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കർശന നടപടി വരുമെന്ന് അമേരിക്ക. നവംബറോടെ ഇറിനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് യുഎസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടു പറഞ്ഞിട്ടുള്ളത്. ഇതു പാലിക്കാത്ത രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്നു യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനുമേലുള്ള യുഎസ് ഉപരോധം നടപ്പാകുന്നു എന്നുറപ്പാക്കാൻ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നാണ് യുഎസ് വ്യക്തമാക്കിയത്.
ഇറാഖും സൗദിഅറേബ്യയും കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ നൽകുന്നത് ഇറാനാണ്. ഈ സാമ്പത്തികവർഷം ആദ്യ മൂന്നു മാസത്തെ കണക്കുപ്രകാരം ഇന്ത്യ ഇറാനിൽനിന്ന് 56.7 ലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്.