കൊച്ചി ∙ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിക്ക് നവംബറിൽ തുടക്കമാവും. 40 മാസം നീളുന്ന ചിട്ടികൾ ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമുണ്ട്. ഗൾഫിലെ തൊഴിലാളികൾക്കു ചേരാൻ പറ്റും വിധം മാസത്തവണ 2500 രൂപ മുതൽ 25,000 രൂപ വരെയാണു നിശ്ചയിച്ചിട്ടുള്ളത്.
പ്രവാസി ചിട്ടി പ്രഖ്യാപിച്ച ശേഷം 70,000 പേർ വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ട്. അതിൽ പതിനായിരത്തിലേറെ പേർ ആദ്യഘട്ട റജിസ്ട്രേഷൻ പൂർത്തിയാക്കി. തിരിച്ചറിയൽ രേഖകൾ (കെവൈസി) ഇതിനകം 7000 പേർ സമർപ്പിക്കുകയും ചെയ്തു. തൽക്കാലം യുഎഇയിൽ നിന്നുള്ളവരുടെ കെവൈസിയാണു സ്വീകരിക്കുന്നത്. ഒമാനിൽ നിന്നുള്ള അപേക്ഷകരുടേത് അടുത്ത ഘട്ടത്തിൽ സ്വീകരിക്കും.
പ്രതീക്ഷിച്ചതിലേറെ പ്രതികരണമാണ് വിദേശ മലയാളികളിൽ നിന്നു ലഭിക്കുന്നതെന്ന് കെഎസ്എഫ്ഇ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണാർഥമുള്ള ചിട്ടി ലേലം അടുത്ത മാസം നടക്കും. എൻഐസി രൂപം നൽകിയ സോഫ്റ്റ്‌വെയർ ഫലപ്രദമാണോ എന്നപരിശോധനയും ഇതിലൂടെയാണ്. തുടങ്ങി കഴിഞ്ഞാൽ ഒരാൾ തന്നെ മൂന്നും നാലും ചിട്ടികളിൽ ചേർന്നേക്കാം എന്നാണു പ്രതീക്ഷ.
റജിസ്ട്രേഷൻ വകുപ്പിൽ നിന്ന് 240 ചിട്ടികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 10 ചിട്ടികളാണ് തുടക്കത്തിലുണ്ടാവുക. എൻആർഐ അക്കൗണ്ടിലൂടെ രൂപയിൽ തന്നെയാണു മാസം തോറും തുക അടയ്ക്കേണ്ടത്.അഞ്ചു വർഷം കൊണ്ട് പതിനായിരം കോടിയായി ചിട്ടിത്തുക വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. അതിലൂടെ വരുന്ന വരുമാനം കിഫ്ബി പദ്ധതികൾക്കു പ്രയോജനപ്പെടുത്താനും.