കോട്ടയം ∙ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ ക്ലീൻ കേരള കമ്പനി കേരളത്തിൽ നിന്നു നീക്കിയത് 12012 ടൺ അജൈവ മാലിന്യങ്ങൾ. പ്ലാസ്റ്റിക്, റബർ, റെക്സിൻ തുടങ്ങിയവ കൂടാതെ കിടക്കകളും അലമാരകളും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോ പ്രളയ ബാധിത ജില്ലകളുടെയും ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നിവർക്കൊപ്പം ക്ലീൻ കേരള കമ്പനി ജില്ലാ ഓഫിസർമാരും ചേർന്നാണു രണ്ടു ഘട്ടങ്ങളായി നടന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കഴിഞ്ഞ 26നു പ്രവർത്തനങ്ങൾ പൂർത്തിയായി. ശേഖരിച്ചവയിൽ 1.5 ടണ്ണോളം ഇ മാലിന്യങ്ങളാണ്. മാലിന്യങ്ങൾ തരംതിരിച്ച ശേഷം പുനരുപയോഗത്തിനായി വിവിധ ഏജൻസികൾക്കു കൈമാറി. ഉപയോഗശൂന്യമായവ വിവിധയിടങ്ങളിൽ ലാൻഡ് ഫില്ലിങ്ങിനായി ഉപയോഗിക്കും. ഏറ്റവും കൂടുതൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ചതു തൃശൂർ ജില്ലയിൽ നിന്നാണ്; 3188 ടൺ. കുറവ് പാലക്കാട്; 115 ടൺ.
മറ്റു ജില്ലകളിലെ മാലിന്യത്തിന്റെ കണക്ക് ഇങ്ങനെ:
പത്തനംതിട്ട – 1865 ടൺ
കോട്ടയം – 687 ടൺ
ആലപ്പുഴ – 1342 ടൺ
എറണാകുളം – 2710 ടൺ
കോഴിക്കോട് – 974 ടൺ
വയനാട് – 627 ടൺ
മലപ്പുറം – 283 ടൺ
ഇടുക്കി – 221 ടൺ.