Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടിപൊടിച്ച് അംബാനി കല്യാണം; ചാള്‍സിന്റെയും ഡയാനയുടെയും വിവാഹത്തോട് കിടപിടിക്കും

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതൽ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തിൽ ബ്രിട്ടിഷ് രാജകുമാരൻ ചാൾസിന്റെയും ഡയാനയുടെയും 37 വർഷം മുൻപു നടന്ന വിവാഹത്തോട് കിടപിടിക്കും.

ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണു ഇഷയുടെ വരൻ. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ്. നഗരത്തിലെ പ്രശസ്തമായ ഈ 27 നിലകെട്ടിടത്തിൽ കനത്ത സുരക്ഷയാണു ഒരുക്കിയിരിക്കുന്നത്.
പ്രണബ് മുഖർജി,പ്രകാശ് ജാവഡേക്കർ, വിജയ് റൂപാണി, ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖരുൾപ്പെടെ 600 അതിഥികളാണു വിവാഹത്തിൽ പങ്കെടുക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വിവാഹപൂർവ ചടങ്ങുകളിൽ ബിയോൺസ് നൗൾസിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികൾ, ഹിലറി ക്ലിന്റൻ, ഹെൻറി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികൾക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകൾ വാടകയ്ക്കെടുത്തിരുന്നു. നൂറിലധികം ചാർട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയർപോർട്ടിൽ നിന്ന് അതിഥികൾക്കായി പറന്നുപൊങ്ങിയത്. 5100 പേർക്ക് നാലുദിവസം മൂന്നുനേരം ഭക്ഷണവും ഇന്ത്യൻ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനശാലയും നഗരത്തിൽ ഒരുക്കിയിരുന്നു.

related stories