തിരുവനന്തപുരം∙സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളായ ബസുകളുടെ (റൂട്ട് പെർമിറ്റുള്ള സർവീസ് ബസുകൾ) കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി വർധിപ്പിക്കുന്നതിനു സർക്കാർ നടപടി തുടങ്ങി. ഗതാഗത ജോയിന്റ് സെക്രട്ടറി സിനി കെ.ഷുക്കൂർ നടത്തിയ ഹിയറിങ്ങിൽ സ്വകാര്യ ബസ് ഉടമകളും സംഘടനാ നേതാക്കളും പങ്കെടുത്തു. പരാതികളും നിർദേശങ്ങളും ചർച്ച ചെയ്തു. 15 വർഷം കൊണ്ടു ബസുകളുടെ മുടക്കുമുതൽ തിരികെ ലഭിക്കില്ലെന്ന് ഉടമകൾ വ്യാപകമായി പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇത് ഉയർത്താൻ നടപടി.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഈ പരിധി കർശനമായി നടപ്പാക്കിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രം നിർബന്ധം പിടിക്കുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഹിയറിങ്ങിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി, ഗതാഗത സെക്രട്ടറിക്കു റിപ്പോർട്ട് നൽകും. തുടർന്ന് കാലാവധി 20 വർഷമായി ഉയർത്തി വിജ്ഞാപനം ഇറക്കും. കെഎസ്ആർടിസിയിൽ ഫാസ്റ്റുകളുടെ കാലാവധി ഏഴു വർഷവും ഓർഡിനറിയുടെ കാലാവധി 15 വർഷവുമാണ്. കെഎസ്ആർടിസി ഫാസ്റ്റുകളുടെ കാലാവധി ഉയർത്തുന്നതു തൽക്കാലം പരിഗണനയിലില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പരമാവധി 13 വർഷം വരെ പഴക്കമുള്ള ബസുകളേ കെഎസ്ആർടിസിയിലുള്ളൂവെന്നു സിഎംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.