ഗ്ലൈഫോസേറ്റ് കളനാശിനി നിരോധനം തോട്ടം മേഖലയ്ക്കു വൻ തിരിച്ചടി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് കളനാശിനിയുടെ ഉപയോഗം നിരോധിച്ചത് തോട്ടം മേഖലയ്ക്ക് വൻതിരിച്ചടിയായേക്കും. തോട്ടം മേഖലയിലെ പ്രതിനിധികളുമായി ചർച്ച നടത്തുകയോ പകരം മറ്റൊരു കളനാശിനി നിർദേശിക്കുകയോ ചെയ്യാതെയുള്ള നിരോധനം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആക്ഷേപം. ഏറ്റവും കൂടുതൽ പ്രതിസന്ധി തേയിലക്കൃഷിക്കായിരിക്കുമെന്ന് തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഗ്ലൈഫോസേറ്റും അതുൾപ്പെടുന്ന സംയുക്തങ്ങളുമാണു 60 ദിവസത്തേക്ക് നിരോധിച്ചത്. പകരം മറ്റൊരു കളനാശിനി നിർദേശിക്കാത്തതിനാൽ തൊഴിലാളികളെ ഉപയോഗിച്ച് കളകൾ നീക്കം ചെയ്യേണ്ട പ്രക്രിയ വൻ ബാധ്യത വരുത്തുമെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള സെക്രട്ടറി ബി.കെ അജിത് പറഞ്ഞു. നിരോധനം സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകാത്തതിനാൽ എസ്റ്റേറ്റുകളിൽ ഗ്ലൈഫോസേറ്റ് സ്റ്റോക്ക് ചെയ്തിരിക്കുന്നവർക്കും തിരിച്ചടിയാകും.
ഇന്ത്യൻ ഇൻസെക്റ്റിസൈഡ്സ് ആക്ട് 1968ലെ സെക്ഷൻ 26 അനുസരിച്ച് കീടനാശിനി/കളനാശിനി മൂലം നാട്ടിലുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ വിശദമായ റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നിരോധനം നടപ്പാക്കാൻ കഴിയൂ. ഇത്തരമൊരു റിപ്പോർട്ടുണ്ടായിരുന്നില്ലെന്നും തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ യൂണിയൻ, ശ്രീലങ്ക, അർജന്റീന, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യം നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് പിന്നീട് നീക്കം ചെയ്തിരുന്നു. ഈ വർഷം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഫാം ഗൈഡിൽ പോലും ഗ്ലൈഫോസേറ്റ് നിർദേശിക്കുന്നുണ്ട്. മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന പാരക്വാറ്റ് നിരോധിച്ച ശേഷമാണ് ഗ്ലൈഫോസേറ്റ് നിർദേശിച്ചത്.
നെൽപ്പാടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് ദോഷമുണ്ടാക്കുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ജലസ്രോതസുകളുടെ സാമീപ്യം ഇല്ലാത്തതിനാൽ തേയിലത്തോട്ടങ്ങളിൽ ഇവയുടെ നിയന്ത്രിത ഉപയോഗം കുഴപ്പമുണ്ടാക്കില്ലെന്നാണ് തോട്ടം ഉടമകളുടെ വാദം. തേയില വിപണിയിൽ കേരളത്തോടു മത്സരിക്കുന്ന തമിഴ്നാട്, കർണാടക, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിരോധനമില്ല.
ഗ്ലൈഫോസേറ്റിന്റെ അപകടസാധ്യതകൾ സംബന്ധിച്ചു പഠനം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കാർഷിക സർവകലാശാലയോടു സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.