ജല അതോറിറ്റിക്കെന്താ വൈദ്യുതിയുണ്ടാക്കിയാൽ...
Mail This Article
പാലക്കാട് ∙ വൈദ്യുതിനിരക്കിന്റെ ഷോക്കൊഴിവാക്കാൻ ജല അതോറിറ്റി സൗരോർജ വൈദ്യുതി ഉൽപാദന രംഗത്തേക്ക്. അതോറിറ്റിയുടെ കൈവശമുള്ള സ്ഥലങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ മൂങ്കിൽമടയിൽ ജലവിഭവവകുപ്പിന്റെ 36 ഏക്കർ സ്ഥലത്ത് 8 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതി. പ്രാഥമിക പഠനം പൂർത്തിയായി. വിശദ പദ്ധതി തയാറാക്കാൻ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
50 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. മാസം 23 കോടി രൂപയാണ് ജല അതോറിറ്റി വൈദ്യുതിനിരക്കായി കെഎസ്ഇബിക്ക് നൽകുന്നത്. യഥാസമയം തുക അടയ്ക്കാൻ സാധിക്കാതെ കുടിശിക വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വയംപര്യാപ്തതയിലൂടെ പ്രവർത്തനച്ചെലവുകുറച്ച് അതോറിറ്റിയെ ലാഭത്തിലാക്കുകയാണു ലക്ഷ്യം.
മൂങ്കിൽമട പദ്ധതി വിജയിച്ചാൽ പരമാവധി വേഗത്തിൽ മുതൽമുടക്കു തിരിച്ചുപിടിക്കാനാകുമെന്നാണു പ്രതീക്ഷ. അതോറിറ്റിക്കു കീഴിൽ ഒട്ടേറെ സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
അധിക വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ ബാക്കി കെഎസ്ഇബി ഗ്രിഡിലേക്കു നൽകും. പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.