ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ കേരളം പിൻനിരയിൽ
Mail This Article
തിരുവനന്തപുരം∙ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ ഏറ്റവും പിൻനിരയിൽ കേരളം. രാജ്യാന്തര സാമ്പത്തിക റേറ്റിങ് സ്ഥാപനമായ ക്രിസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളം പിന്നാക്കം പോയത്. 2018ൽ അഞ്ചു ശതമാനം മാത്രമാണ് കേരളത്തിന്റെ വളർച്ച. ദേശീയ തലത്തിൽ വളർച്ചാനിരക്ക് 6.7 ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് കേരളം അതിനും പിന്നിലായത്. അതേസമയം, വിലക്കയറ്റത്തിൽ കേരളം ഏറ്റവും മുന്നിലാണ്. ധനകമ്മിയിലും കേരളം മുൻനിരയിൽത്തന്നെ.
കേരളത്തിനുള്ള വായ്പാസാധ്യതകളെ ഉൾപ്പെടെ സ്വാധീനിക്കുന്നതാണ് ക്രിസിലിന്റെ റിപ്പോർട്ട്. ക്രിസിലിന്റെ തന്നെ റിപ്പോർട്ട് പ്രകാരം 2017ൽ 7.4 ശതമാനമായിരുന്നു കേരളത്തിന്റെ ജിഎസ്ഡിപി നിരക്ക്. അന്ന് ദേശീയ നിരക്ക് 7.1 ആയിരുന്നു. ഒരു വർഷം കൊണ്ടാണ് ഇത് അഞ്ചിലേക്കു താഴ്ന്നത്. പ്രത്യേക പരിഗണനയില്ലാത്ത 17 സംസ്ഥാനങ്ങളിൽ കേരളത്തിനു പിന്നിൽ ആകെയുള്ളത് ജാർഖണ്ഡ് മാത്രം (4.6). അതേസമയം വിലക്കയറ്റ സൂചിക 4.3ൽ നിന്നാണ് ആറായി ഉയർന്നത്. ധനക്കമ്മി 4.3ൽ നിന്ന് 3.4 ശതമാനമായി. വളർച്ചാനിരക്കിൽ ബിഹാർ ആണ് മുന്നിൽ–11.3 ശതമാനം. ആന്ധ്രപ്രദേശ് (11.2), ഗുജറാത്ത് (11.1) എന്നിവരാണ് തൊട്ടുപിന്നിൽ. അയൽ സംസ്ഥാനങ്ങളായ കർണാടകയും (9.3), തമിഴ്നാടും (8.1) കേരളത്തേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.