ADVERTISEMENT

സ്റ്റാർട്ടപ്പുകളാണ് ബിസിനസ് ലോകത്തെ ചൂടുള്ള വാർത്ത. വിജയിക്കുന്ന ഓരോ നൂതന സ്റ്റാർട്ടപ് ആശയങ്ങൾക്കും ലക്ഷങ്ങളാണു വില. സ്വന്തം ജീവനക്കാരുടെ സ്റ്റാർട്ടപ് ആശയങ്ങൾക്കു ചിറകു വിരിക്കാൻ അവസരം നൽകി ബിസിനസ് ലോകത്തേക്കു  ഭയരഹിതം പറക്കാൻ അവരെ പ്രാപ്തരാക്കാൻ പുതിയൊരു പദ്ധതി തന്നെ ആവിഷ്കരിച്ചു നടപ്പാക്കിയ സാംസങ്ങും ഈ മേഖലയിൽ വിജയചരിത്രമെഴുതുകയാണ്. ജനുവരിയിൽ യുഎസിലെ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2019(സിഇഎസ്–2019)ൽ സാംസങ് അവതരിപ്പിച്ചത് വിജയം കൊയ്ത എട്ട് സ്റ്റാർട്ടപ് പദ്ധതികളാണ്. നിർമിതബുദ്ധി(എഐ) അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതികളെല്ലാം സാംസങ്ങിന്റെ സി–ലാബ് അഥവാ ക്രിയേറ്റീവ് ലാബിൽ നിന്ന് ആശയങ്ങളുടെ മുട്ടകൾ വിരിഞ്ഞിറങ്ങിയവയായിരുന്നു.

സി–ലാബ് 

ജീവനക്കാരുടെ ക്രിയാത്മകമായ സ്റ്റാർട്ടപ് ആശയങ്ങളെ പ്രവർത്തിപഥത്തിലെത്തിക്കാനായി 2012ലാണ് ദക്ഷിണ കൊറിയയിലെ സുവോൺ ഡിജിറ്റൽ സിറ്റിയിലുള്ള സാംസങ് ആസ്ഥാനത്ത്  ആദ്യ സി–ലാബ് ആരംഭിച്ചത്. പ്രാവർത്തികമാക്കാൻ കഴിയുന്ന ആശയങ്ങൾ ഉള്ള ഏതൊരു ജീവനക്കാരനും സ്ഥാപനത്തിനുള്ളിൽ നിന്നു തന്നെ താൽപര്യമുള്ള ഒരു ടീമിനെ കണ്ടെത്തി പ്രവർത്തിക്കാനുള്ള ഇടവും ആവശ്യമായ സഹായവും ഒരുക്കുകയാണ് സി–ലാബിന്റെ ധർമം. നിർമിത ബുദ്ധി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, എആർ(ഓഗ്‌മെന്റഡ് റിയാലിറ്റി), വിആർ(വിർച്വൽ റിയാലിറ്റി) തുടങ്ങി ഏതു മേഖലയിലേക്കുമുള്ള ആശയങ്ങൾ അവതരിപ്പിക്കാം. 

പദ്ധതി യാഥാർഥ്യമാക്കാൻ വേണ്ടി വരുന്ന ചെലവും സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ സഹായങ്ങളും കമ്പനി ഒരുക്കി നൽകും. സി–ലാബ് പദ്ധതികൾക്കായി സുവോണിലെ സാംസങ് ക്യാംപസിൽ 1884.297 ചതുരശ്ര അടിയിൽ പ്രത്യേകം സ്ഥലവും എല്ലാ സൗകര്യങ്ങളുമുള്ള സി–ലാബ് ഫാക്ടറിയും ഒരുക്കി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഓഫിസ് സമയം തന്നെ സി–ലാബ് പദ്ധതികൾക്കായി നീക്കി വയ്ക്കാനുള്ള സ്വാതന്ത്യവും ജീവനക്കാർക്കു നൽകുന്നു. സി–ലാബ് പദ്ധതിയിൽ പ്രവർത്തിക്കുന്നവർക്ക് റെഗുലർ അറ്റൻഡസ് സിസ്റ്റത്തിൽ നിന്നു പോലും ഇളവു നൽകും. ഓഫിസിൽ വരണമെന്നുമില്ല. എവിടെയിരുന്നും ജോലി ചെയ്യാം. 

പൂർത്തിയായി കഴിഞ്ഞാൽ ജീവനക്കാരുടെയും മേലധികാരികളുടെയും മുന്നിൽ എല്ലാ പദ്ധതികളും അവതരിപ്പിക്കപ്പെടും. മികച്ചവയ്ക്കു അംഗീകാരവും സ്വന്തം സ്റ്റാർട്ട് അപ് പദ്ധതിയുമായി വിപണിയിലേക്കിറങ്ങാനുള്ള സഹായവും നൽകും. വർഷത്തിൽ രണ്ടു തവണയാണ് പദ്ധതികൾ അവതരിപ്പിക്കാൻ അവസരം നൽകുക.2012ലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ കമ്പനിയെ പ്രാപ്തമാക്കിയത് ജീവനക്കാരുടെ ചടുലമായ സ്റ്റാർട്ടപ് ആശയങ്ങളാണെന്ന് സി–ലാബ് ഡയറക്ടർ ഹ്യൂസൂ കിം പറയുന്നു.

ജീവനക്കാരിൽ എൺപതു ശതമാനത്തോളം യുവാക്കളായ സാംസങ്ങിൽ അഭൂതപൂർവമായ പ്രതികരണമാണ് സി–ലാബ് ഉണ്ടാക്കിയത്. വിജയിക്കുന്ന പദ്ധതികൾക്കു പരിഗണന നൽകുന്നതിനൊപ്പം പരാജയപ്പെടുന്ന പദ്ധതികളെ പ്രവൃത്തിപഥത്തിലെത്തിക്കാൻ ഉതകുന്ന ആശയങ്ങൾക്കു കൂടി സി–ലാബ് ഇടം നൽകുന്നു. 

c-lab-

അത്തരം ആശയങ്ങളുമായി മുന്നോട്ടു വരുന്നവരെ പരാജയപ്പെട്ട പദ്ധതികളുടെ ടീമിനൊപ്പം ചേർത്തു വീണ്ടും സമയം നൽകി വിജയത്തിലെത്തിക്കാനുള്ള അവസരവും നൽകുന്നു.

 സി–ലാബ് സ്റ്റാർട്ടപ്പുകളുടെ 20 ശതമാനം ഓഹരി സാംസങ്ങിൽത്തന്നെ നിലനിർത്തി ആവശ്യമുള്ള പക്ഷം പദ്ധതികളുടെ മാർക്കറ്റിങ്ങിന് ആവശ്യമായ സഹകരണവും നൽകും. സുവോണിനു പുറമേ നിലവിൽ ഇന്ത്യയിലും ബെയ്ജിങ്, ഉക്രെയിൻ എന്നിവിടങ്ങളിലും സാംസങ് സി–ലാബുകൾ ആവിഷ്കരിച്ചിട്ടുണ്ട്.  

അവസരം എല്ലാവർക്കും

ജീവനക്കാർക്കു മാത്രമല്ല, പുറമേ നിന്നുള്ളവർക്കും സി–ലാബിൽ അവസരം നൽകാനുള്ള തയാറെടുപ്പിലാണ് സാംസങ്. ഇവർക്ക് ഓഫിസ്, ഫാക്ടറി, കഫറ്റീരിയ സൗകര്യവും സൗജന്യമായി നൽകും. നിലവിൽ സുവോണിലെ ക്യാംപസിൽ മാത്രമാണു പുറമേ നിന്നുള്ളവരെ അനുവദിക്കുക. ഓരോ ടീമിനും സ്വന്തം സ്റ്റാർട്ടപ് ആശയങ്ങൾ യാദാർഥ്യമാക്കാൻ ഏകദേശം 65 ലക്ഷം രൂപയുടെ സഹായവും നൽകും. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ സ്വന്തം ജീവനക്കാരുടെ 200 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 500 സ്റ്റാർട്ടപ്പുകൾക്കു ജീവൻ നൽകാനാണു സാംസങ്ങിന്റെ പദ്ധതി. 

സി–ലാബിൽ നിന്നൊരു ഇന്ത്യൻ സ്റ്റാർട്ടപ്

സാംസങ് സി–ലാബിൽനിന്ന് ഒരിന്ത്യൻ സ്റ്റാർട്ടപ്പും. സാംസങ് ജീവനക്കാരനായിരുന്ന പങ്കജ് അഗർവാളാണ് ടാഗ് ഹൈവ്(TagHive) എന്ന കമ്പനിയുടെ സ്ഥാപകൻ. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണ് ടാഗ് ഹൈവ് ആവിഷ്കരിക്കുന്നത്. സ്കൂളുകളിലും കളിസ്ഥലത്തുമെല്ലാം കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട് ടാഗ്, കുട്ടികൾക്കായുള്ള ലോകത്തെ തന്നെ ആദ്യത്തെ സമൂഹ മാധ്യമമായ ടാഗ് പ്ലസ്, സ്മാർട് ക്ലാസ് റൂം പദ്ധതിയായ ലീപ് (LEAP) എന്നിവ ടാഗ് ഹൈവിന്റെ സംഭാവനകളാണ്. ഈ വർഷം ഇന്ത്യയിലെ സ്കൂളുകളിൽ ലീപ് സ്മാർട് ക്ലാസ് റൂമുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാഗ് ഹൈവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com