ഭാവി എന്ത് പ്രതിഷേധവുമായി ജീവനക്കാർ
Mail This Article
ന്യൂഡൽഹി ∙ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായി ജന്തർമന്തറിലേക്ക് എത്തിയതു നൂറുകണക്കിനു ജെറ്റ് എയർവേയ്സ് ജീവനക്കാർ. ‘ജെറ്റ് എയർവെയ്സിനെ രക്ഷിക്കു, ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കു’വെന്ന ബാനറുകളുമായി എത്തിയവരിൽ, രണ്ടു പതിറ്റാണ്ടിലേറെ, ജെറ്റ് എയർവേയിസിൽ ബാഗേജ് സെക്ഷനിൽ ജോലി ചെയ്ത ഭോജ പൂജാരി മുതൽ പൈലറ്റുമാരും എയർഹോസ്റ്റസുമാരും വരെയുണ്ടായിരുന്നു.
ജെറ്റ് എയർവേയ്സിന്റെ ഔദ്യോഗിക യൂണിഫോമിലെത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലും ഇവർ ആവശ്യപ്പെട്ടു.
തൊഴിൽ നഷ്ടപ്പെട്ടവരുടെ കാര്യം കൂടി പരിഗണിച്ചു അധികൃതരുടെ ശ്രദ്ധയും എയർവേയ്സിന്റെ രക്ഷാ ഇടപെടലും വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഇവർ പങ്കുവച്ചത്. കുടിശികയുള്ള ശമ്പളം ഉടനടി നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.22000ത്തോളം ജീവനക്കാർക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ജെറ്റ് എയർവേയ്സ് ഉടൻ സർവീസ് പുനരാരംഭിക്കുമെന്നും അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ കടുത്ത ആശങ്കയിലാണ്.