ADVERTISEMENT

ന്യൂഡൽഹി ∙ പ്രവർത്തനം താൽക്കാലികമായി നിലച്ച ജെറ്റ് എയർവേയ്സിനെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ എസ്ബിഐയും കൂട്ടരും. കമ്പനിയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് എസ്ബിഐ ഉൾപ്പെടുന്ന ധന സ്ഥാപനങ്ങളുടെ കൂട്ടായ്മ  താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഓഹരി  വിൽപന വിജയകരമായി പൂർത്തിയാക്കാനാകുമെന്ന വിശ്വാസത്തിലാണ് എസ്ബിഐ.പ്രവർത്തനത്തിന് അടിയന്തരമായി 400 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും, ധന സ്ഥാപനങ്ങൾ നിർദേശം  തള്ളിയതോടെയാണ് സർവീസുകൾ പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നത്.

അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്തുക മാത്രമാണ് ഏക പോംവഴി എന്ന നിലപാടിലാണ് എസ്ബിഐയുടെ കൂട്ടായ്മ. 16 വരെയായിരുന്നു നടപടികളിൽ പങ്കെടുക്കാനുള്ള അവസാന തീയതി. എസ്ബിഐ ഉൾപ്പെടെ 26 ബാങ്കുളുടെ കൂട്ടായ്മയ്ക്ക് ജെറ്റിൽ പങ്കാളിത്തമുണ്ട്. 123 വിമാനങ്ങൾ പ്രതിദിനം 600 സർവീസുകളും നടത്തിയിരുന്ന കമ്പനിയാണ് ജെറ്റ്. കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായിരുന്നത് 7 വിമാനങ്ങൾ മാത്രം.

അടിയന്തരമായി സഹായിക്കാൻ ബാങ്കുകൾ വിസമ്മതിച്ചതോടെ ഇന്ധനത്തിനും മറ്റ് നിർണായക സേവനങ്ങൾക്കും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനയ് ദുബെ യാത്രക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

വ്യക്തമായ പദ്ധതി തയാറാക്കണം: ഡിജിസിഎ

സർവീസ് പുനരാരംഭിക്കാൻ  ജെറ്റ് എയർവേയ്സ് വ്യക്തവും, സത്യസന്ധവുമായ പുനരുദ്ധാരണ പദ്ധതി തയാറാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെട്ടു. ‌വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതും, ടിക്കറ്റ് നിരക്കിലെ വർധനയും ചർച്ച ചെയ്യാൻ വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് വിമാനത്താവള അധികൃതരുടെ യോഗം വിളിച്ചു.

റീട്ടെയ്‌ൽ നിക്ഷേപകർ 1.38 ലക്ഷം

കഴിഞ്ഞ ആറു മാസത്തിനിടെ ജെറ്റ് എയർ ഓഹരിക്ക് ആവശ്യക്കാർ ഏറുന്നു. കമ്പനി തിരിച്ചു വരവ് നടത്തുമെന്ന പ്രതീക്ഷയിൽ റീട്ടെയ്‌ൽ നിക്ഷേപകരാണ് ഓഹരികൾ വാങ്ങിക്കൂട്ടുന്നത്. ആറു മാസത്തിനിടെ നിക്ഷേപകരുടെ എണ്ണത്തിൽ 11,680 ന്റെ വർധനയാണ് ഉണ്ടായത്. 2 ലക്ഷം ഓഹരികൾ വരെയുള്ളവരെയാണ് റീട്ടെയ്‌ൽ നിക്ഷേപകരായി പരിഗണിക്കുന്നത്. മാർച്ചിലെ കണക്ക് പ്രകാരം ആകെ 1,38,000 റീട്ടെയ്‌ൽ നിക്ഷേപകരാണ് ഉള്ളത്. അതേസമയം, ആഭ്യന്തര വിപണിയിൽ ജെറ്റ് എയർ ഓഹരി വിലകൾ ഇന്നലെ മൂക്കുകുത്തി. 32.33% കുറഞ്ഞ് 163.90 രൂപയിലെത്തി. ഒരവസരത്തിൽ 34.62% വരെ വില താഴ്ന്നിരുന്നു.

5 വിമാനങ്ങൾ: പാട്ടത്തിന് എടുക്കാം: എയർ ഇന്ത്യ

മുംബൈ ∙ ജെറ്റിന്റെ 5 ബോയിങ് 777 വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ എയർ ഇന്ത്യ ആലോചിക്കുന്നു. ലണ്ടൻ, ദുബായ്, സിംഗപ്പൂർ സെക്ടറിൽ സർവീസ് നടത്താനാണിത്. ജെറ്റിന് ബോയിങ് 777–300 ഇആർ വിഭാഗത്തിൽ 10 വിമാനങ്ങളുണ്ട്. ജെറ്റ് സർവീസ് നടത്തിയ റൂട്ടിൽത്തന്നെ പ്രവർത്തനം പുനരാരംഭിക്കാനാണ് എയർ ഇന്ത്യയ്ക്ക് താൽപര്യമെന്ന് എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാറിന് അയച്ച  കത്തിൽ എയർ ഇന്ത്യ സിഎംഡി: അശ്വനി ലൊഹാനി പറഞ്ഞു. എന്നാൽ സാമ്പത്തിക ബാധ്യതകൾ വിലയിരുത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും അശ്വനി പറയുന്നു.

യാത്ര തുടരാൻ അവസരമൊരുക്കി ഇത്തിഹാദ്

അബുദാബി∙  സർവീസ് നിർത്തിയ ജെറ്റ് എയർവേയ്‍സ് യാത്രക്കാർക്കു യാത്ര തുടരാൻ അവസരമൊരുക്കി ഇത്തിഹാദ് എയർവേയ്സ്. ജെറ്റ് എയർവേയ്‍സിൽ ഓഹരി പങ്കാളിത്തമുള്ള അബുദാബിയുടെ ഇത്തിഹാദ് എയർലൈനാണ് യാത്രക്കാരുടെ സൗകര്യാർഥം റീ-ബുക്കിങ്ങിന് അവസരം ഒരുക്കിയിരിക്കുന്നത്. ജെറ്റിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇത്തിഹാദിന്റെ വിമാനങ്ങളിൽ സീറ്റിന്റെ ലഭ്യതയനുസരിച്ച് യാത്ര തുടരാം. ഓഹരി ഉടമകൾ എന്ന നിലയിൽ ജെറ്റ് മാനേജ്മെന്റുമായും മറ്റു ഓഹരി ഉടമകളും  ബാങ്കുകളുമായും  ചർച്ച തുടരുമെന്നും കമ്പനി പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും ഇത്തിഹാദിന്റെ  അറിയിപ്പിൽ പറയുന്നു.

ഇടപെടാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ ∙ പീഡിത കമ്പനിയെ രക്ഷിക്കാൻ സർക്കാരിനോടോ, റിസർവ് ബാങ്കിനോടോ, നിർദേശിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ജെറ്റിനെ സാമ്പത്തികമായി സഹായിക്കാൻ എസ്ബിഐ ഉൾപ്പെടുന്ന ബാങ്കുകളുടെ കൂട്ടായ്മയോട് ആവശ്യപ്പെടണമെന്ന് മാത്യു നെടുമ്പാറ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com