ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിയ യുഎസ് നടപടിക്കു മറുപടിയായി, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തും. ഇന്ത്യയിൽനിന്നുള്ള വിവിധ ഉൽപന്നങ്ങൾക്ക് യുഎസിൽ നികുതി ഒഴിവ് നൽകിയിരുന്ന ‘പ്രത്യേക പരിഗണനാ രീതി’ കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യ യുഎസിൽനിന്നുള്ള ബദാം, ആപ്പിൾ അടക്കമുള്ള ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഒരു വർഷം മുൻപ് എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയർത്തിയതിനെത്തുടർന്നാണ് 29 ഇനം അമേരിക്കൻ ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല; ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. തീരുമാനം നാളെ വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. അതു നീക്കുന്നതോടെ തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുമെന്നാണു സൂചന.

ഇന്ത്യയ്ക്ക് 22 കോടി ഡോളർ കൂടുതൽ കിട്ടും

shipping-exports1

യുഎസ് ഇങ്ങനെ വീണ്ടും കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കു നികുതി ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ ആ പാത പിന്തുടരുകയാണ്. ഇതുവഴി ഒരു വർഷം 21.7 കോടി ഡോളർ അധിക നികുതി വരുമാനം ഇന്ത്യയ്ക്കു കിട്ടും.വാൽനട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങൾക്ക് 30% ആയിരുന്നത് 70% ആകും. രാസവസ്തുക്കൾ, സ്റ്റീൽ ഉൽപന്നങ്ങൾ, നട്ട്, ബോൾട്ട്, പൈപ്പ് ഫിറ്റിങ്സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്.യുഎസിൽനിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിൾ വാങ്ങുന്നതിൽ രണ്ടാം സ്ഥാനവും. ഇവയ്ക്കൊക്കെ ഇവിടെ വില ഉയരാൻ വഴിയൊരുങ്ങുകയാണ്.

2017–18–ൽ ഇന്ത്യ അമേരിക്കയിലേക്ക് 4790 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോൾ, അവിടെനിന്നുള്ള ഇറക്കുമതി 2670 കോടി ഡോളറിന്റേതാണ്. അതായത് ഇന്ത്യയ്ക്ക് വ്യാപാരമിച്ചം 2120 കോടി ഡോളർ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വ്യാപാര യുദ്ധത്തിനു തുനിഞ്ഞത്, ഈ രീതിയിൽ യുഎസിൽ നിന്നുള്ള കയറ്റുമതി കുറവും യുഎസിലേക്കുള്ള ഉൽപന്നങ്ങളുടെ അളവ് കൂടുതലും ആണെന്നു ചൂണ്ടിക്കാട്ടിയാണ്. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്കും കമ്പനികൾക്കും നികുതിയിലൂടെ വിവേചനം കാട്ടുന്നു എന്നാണ് ട്രംപിന്റെ വാദം.

ചർച്ചയ്ക്കുമുൻപ് പ്രകോപനം

ഈ മാസം അവസാനം ജപ്പാനിൽ ജി–20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കഴിഞ്ഞയാഴ്ച യുഎസ് ‘നികുതിയുദ്ധം’ രൂക്ഷമാക്കിയത്. നികുതി രഹിത ഇറക്കുമതി അനുവദിച്ച് വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പരിഗണന (ജിഎസ്പി) കഴിഞ്ഞയാഴ്ച യുഎസ് പിൻവലിക്കുകയായിരുന്നു.
 മത്സ്യം, മാംസം, മുട്ട, കൈതച്ചക്ക, മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ആഭരണം, രത്നക്കല്ലുകൾ തുടങ്ങി, വ്യവസ്ഥകൾക്കു വിധേയമായി വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 4800 ഉൽപന്നങ്ങൾ നികുതിരഹിതമായി യുഎസ് വിപണിയിയിൽ വിൽക്കാനുള്ള ആനൂകൂല്യമാണു ജിഎസ്പി. ഇന്ത്യയിൽ നിന്ന് 1900 ഉൽപന്നങ്ങളാണ് ഈ ഗണത്തിൽ കയറ്റുമതി െചയ്തിരുന്നത്.

കയറ്റുമതിക്കാർക്ക് വലിയ വിപണി ലഭിക്കുമ്പോൾ, യുഎസിലെ ആഭ്യന്തര ഉൽപാദകർക്കും ഉപയോക്താക്കൾക്കും വിലക്കുറവിന്റെ മെച്ചവുമുണ്ട്.ഇന്ത്യൻ വിപണിയിൽ തുല്യ സാന്നിധ്യം യുഎസ് കമ്പനികൾക്ക് അനുവദിക്കാത്തതാണ് നടപടിക്കു പ്രധാന കാരണമായി യുഎസ് പറയുന്നത്.എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് ആകെ 1300 കോടി രൂപയുടെ മെച്ചമേ ജിഎസ്പി ഇനത്തിൽ ലഭിച്ചിട്ടുള്ളൂവെന്നും ട്രംപിന്റെ നടപടി ആഘാതമുണ്ടാക്കില്ലെന്നുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വാദം.ജിഎസ്പി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ 25ന് ഡൽഹിയിലെത്തുന്നുണ്ട്.

കയറ്റുമതിയിൽ വർധന

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ വർധന. കയറ്റുമതി വരുമാനം മേയിൽ 3.93% ഉയർന്ന് 3000 കോടി ഡോളറായി.
അതേസമയം, ഇറക്കുമതി 4.31% വർധനയോടെ 4535 കോടി ഡോളറായി. ഇവ തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1536 കോടി ഡോളറാണ്. നവംബറിനുശേഷം ഏറ്റവും വലിയ കമ്മിയാണിത്. സ്വർണം ഇറക്കുമതി 37.4% ഉയർന്ന് 478 കോടി ഡോളറിന്റേതായപ്പോൾ എണ്ണഇറക്കുമതി 8.2% ഉയർന്ന് 1244 കോടി ഡോളറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com