ADVERTISEMENT

∙ കർഷകർക്ക് ഉപദ്രവമാകുന്നു ‘കർഷകപ്രിയ’ നയങ്ങൾ

കൊച്ചി∙ കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്നതെന്തുകൊണ്ട്? കാർഷിക രംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക നയങ്ങളാണു കാരണം. പക്ഷേ അവ ഏതൊക്കെ എന്നതു സംബന്ധിച്ച് സുർജിത് ഭല്ലയ്ക്കു വളരെ വ്യത്യസ്ത നിലപാടുകളാണുള്ളത്.

പാവപ്പെട്ടവർക്കു വേണ്ടിയെന്ന പേരിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള നയങ്ങളാണ് കർഷകരുടെ നട്ടെല്ലൊടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

surjith-bhalla-manorama-budget-lecture-2019
ഡോ. സുർജിത് എസ്. ഭല്ല.

ലോകത്ത് ഏതെങ്കിലും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ലൈസൻസ്ഡ് വിപണിയിൽ തന്നെ വിൽക്കണം എന്നു നിർബന്ധമുണ്ടോ? ഇഷ്ടമുള്ളിടത്ത് ഏറ്റവും വില കിട്ടുന്നിടത്തു വിൽക്കാം.

പക്ഷേ ഇന്ത്യയിൽ പൊതുവിതരണ സമ്പ്രദായ നിയമവും (പിഡിഎസ്) അവശ്യവസ്തു നിയമവും (എസെൻഷ്യൽ കമോഡിറ്റീസ് ആക്റ്റ്) കാർഷികോൽപന്ന വില നിർണയ നിയമവുമെല്ലാം ചേർന്നാണു കർഷകരെ തകർക്കുന്നത്. തുച്ഛമായ വിലയ്ക്ക് ഉൽപന്നങ്ങൾ കൈമാറേണ്ടിവരുന്നു.

പൊതുവിതരണ സമ്പ്രദായത്തിലെത്തുന്ന ധാന്യങ്ങളുടെ 50% അഴിമതിയിൽ ആവിയായിപ്പോവുകയാണ്. രാഷ്ട്രീയക്കാർക്കും ഇടനിലക്കാർക്കുമാണു നേട്ടം. ഫുഡ് കോർപറേഷന്റെ ഗോഡൗണുകളിൽ ലക്ഷക്കണക്കിനു ടൺ ധാന്യങ്ങൾ ചീ‍ഞ്ഞു നശിക്കുന്നു.

ക്ഷാമകാലത്തേക്കെന്ന പേരിൽ സംഭരിക്കുന്നതാണു നശിക്കുന്നത്. എന്തുകൊണ്ടാണ് ഈ രാജ്യത്ത് ഭക്ഷ്യധാന്യം നശിക്കാത്തവിധം ശീതീകരിച്ച അറകളിൽ സൂക്ഷിക്കാൻ പറ്റാത്തത്? അപ്പോൾ നിക്ഷിപ്ത താൽപര്യങ്ങൾ അതിന്റെ പിന്നിലുണ്ട്. കർഷകരിൽനിന്നു തുച്ഛമായ വിലയ്ക്കു സംഭരിക്കുന്ന ധാന്യങ്ങളാണ് ഇങ്ങനെ നശിക്കുന്നതെന്ന് ഡോ.ഭല്ല ചൂണ്ടിക്കാട്ടി.

പരിഷ്കരണം വേണമെങ്കിൽ അത് കാർഷിക രംഗത്താണ്. വ്യവസായ രംഗത്തിന് 91 മുതൽ ലഭിച്ച പരിഷ്കരണം ഇനിയും കാർഷിക മേഖലയിലെത്തിയിട്ടില്ല. അതു വന്നാൽ മാത്രമേ കർഷക ആത്മഹത്യകളും അവസാനിക്കൂ.

ബോണ്ട് വിൽപന കൊള്ളാം

കൊച്ചി ∙ സോവറിൻ ബോണ്ടുകളിലൂടെ വിദേശ വിപണികളിൽ നിന്നു ധനം സമാഹരിക്കാനുള്ള ബജറ്റ് നിർദേശം മികച്ചതാണെന്നു ഡോ.സുർജിത് ഭല്ല. പലിശ നിരക്കുകൾ താഴാനും അതുവഴി വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകാനും അതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

10 ബില്യൺ ഡോളർ വരെ ബോണ്ടുകളിലൂടെ സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന സൂചന ബജറ്റിനു പിന്നാലെ പുറത്തുവന്നിരുന്നു.

മൊത്തം കടമെടുപ്പിന്റെ 10 –15 ശതമാനത്തിൽ താഴെയായിരിക്കും ബോണ്ടുകളിലൂടെ സമാഹരിക്കുകയെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതു സംബന്ധിച്ച നടപടികൾക്കും സർക്കാർ തുടക്കമിട്ടേക്കും. 

ലാഭം ലക്ഷ്യമിട്ടാലേ രക്ഷയുള്ളൂ

കൊച്ചി ∙ ലാഭം അത്ര മോശം വാക്കാണോ ? തീർച്ചയായും അങ്ങനെയല്ലെന്നു ഡോ.സുർജിത് ഭല്ല പറയുന്നു. ‘‘ പൊതുവിൽ ഇന്ത്യക്കാരുടെ ചിന്താഗതി ലാഭം നേടുന്നതു മോശപ്പെട്ട കാര്യമാണെന്നാണ്. അതു തെറ്റാണ്.

കൃഷി ഉൾപ്പെടെയുള്ള മേഖലകളിൽ ലാഭം  ലക്ഷ്യമിട്ടു പ്രവർത്തിക്കണം. എങ്കിൽ മാത്രമേ, ഇന്ത്യയ്ക്കു സാമ്പത്തിക ശക്തിയായി മാറാൻ കഴിയൂ. അതിനു നമ്മുടെ ചിന്താഗതി മാറണം’’ – ഡോ.ഭല്ലയുടെ വാക്കുകൾ.

നികുതി കൂട്ടിയത് തിരിച്ചടിക്കും

കൊച്ചി ∙ 2 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവരിൽനിന്നു കൂടുതൽ നികുതി പിരിക്കാനുള്ള ബജറ്റ് നിർദേശത്തോടു യോജിക്കാനാകുന്നില്ലെന്നു ഡോ. സുർജിത് ഭല്ല അഭിപ്രായപ്പെട്ടു.

cash

2 കോടിക്കും 5 കോടിക്കും ഇടയിൽ വരുമാനമുള്ളവരുടെ നികുതി ബാധ്യത 39 ശതമാനമായും 5 കോടിക്കു മേൽ വരുമാനമുള്ളവരുടെ ബാധ്യത 43 ശതമാനമായും വർധിക്കാൻ ഇടയാക്കുന്നതാണു ബജറ്റ്  നിർദേശം. അതേസമയം, 25% മാത്രം കോർപറേറ്റ് നികുതി 99.3% കമ്പനികൾക്കും ബാധകമാക്കുകയും ചെയ്‌തിരിക്കുന്നു.

നികുതി വർധിപ്പിക്കുന്തോറും ആസ്‌തി ഉൽപാദനം കുറയ്‌കയാണ്. ആസ്‌തി ഉൽപാദനം വർധിച്ചെങ്കിൽ മാത്രമേ നിക്ഷേപങ്ങളിലും തൊഴിലവസരങ്ങളിലും വർധനയുണ്ടാകുകയുള്ളൂ എന്ന് ഓർക്കണം.

നികുതി വർധന വെട്ടിപ്പിനുള്ള പഴുതുകൾ വിസ്‌തൃതമാക്കുകയാണു ചെയ്യുക. നികുതി വെട്ടിപ്പിനുള്ള പ്രേരണ ഇല്ലാതാക്കി നികുതി നിയമങ്ങൾ പാലിക്കാൻ കൂടുതലാളുകളെ പ്രേരിപ്പിക്കുകയായിരിക്കണം സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റ് വാർഷിക തമാശ ഇന്ത്യയിൽ മാത്രം

കൊച്ചി∙ബജറ്റുകൾ ഇന്നലെ ഇന്ന് നാളെ...ഡോ.സുർജിത് ഭല്ല ബജറ്റുകളുടെ പരിണാമം ചൂണ്ടിക്കാട്ടി. പഴയ കാലത്തെ ബജറ്റുകളിൽ എപ്പോഴും നികുതി കൂടലും കുറയലും കയറ്റുമതി–ഇറക്കുമതി ചുങ്കങ്ങളുടെ കൂടലും കുറയലും ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.
ബജറ്റ് പഴയ കാലത്ത് അക്കൗണ്ടിങ് പ്രസ്താവനയായിരുന്നു. ഒരുതരം കണക്കുപുസ്തകം. ധനക്കമ്മി, റവന്യൂ കമ്മി തുടങ്ങിയ കണക്കുകൾ വരും. ഇപ്പോൾ അത്തരം കണക്കുകളുടെ പ്രസക്തി കുറഞ്ഞിരിക്കുന്നു. പരോക്ഷ നികുതി കണക്കുകളില്ല, ജിഎസ്ടി കാരണം. പ്രത്യക്ഷ നികുതികളുടെ കണക്കുകളിലും കുറവുണ്ട്. ഇറക്കുമതിച്ചുങ്കങ്ങളിൽ കാര്യമായ വ്യത്യാസമില്ല.

അമേരിക്കയുടെയോ ബ്രിട്ടന്റെയോ ബജറ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെങ്ങും ഇത്തരം ‘വാർഷിക തമാശ’ ഇല്ല. ഇന്ത്യയിലാണ് ഇത്ര പ്രധാന്യം. പഴയകാലത്ത് ഏതൊക്കെ വ്യവസായികൾ സർക്കാരിന്റെ ‘നല്ല പിള്ള’മാരും ‘ചീത്ത പിള്ള’മാരുമെന്ന് ബജറ്റിൽ അറിയാമായിരുന്നു. നല്ല പിള്ളമാരുടെ വ്യവസായങ്ങളുടെ നികുതി കുറയ്ക്കും, അല്ലാത്തവരുടേതു കൂട്ടും. ഇത്തരം രീതികൾ പഴഞ്ചനായി. ഇതാണു പഴയ കാലത്തെ ബജറ്റ്.

ഇന്നത്തെ കാലത്ത് ബജറ്റിൽ വളരെ കുറച്ചു മാത്രമേ കണക്കുകൾ ഉള്ളൂ. എന്നാൽ പൂർണമായി ഇല്ലാതായിട്ടുമില്ല. ഇത്തവണയും ആദായനികുതിയിൽ വർധന ഉയർന്ന വരുമാനക്കാർക്കു വന്നു. കശുവണ്ടി, സ്വർണം തുടങ്ങിയവയുടെ ചുങ്കം കൂട്ടി.
ഇനി ഭാവി ബജറ്റുകളിൽ ഇത്തരം നികുതികളുടെ കൂടലും കുറയലും ഇല്ലാതാകും. സ്ഥിരം നിരക്കുകൾ വർഷങ്ങളോളം തുടരും. വരവു ചെലവ് കണക്കുകളുടെ രേഖ അല്ലാതാകും ബജറ്റ്.

ബിജെപിക്കും ഘടകകക്ഷികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം നെഹ്‌റു–ഇന്ദിരാഗാന്ധി കാലത്ത് ഭരണകക്ഷിക്കു ലഭിച്ചിരുന്ന ലോക്സഭാ സീറ്റുകളുടെ എണ്ണത്തിനു തുല്യമാണ്. അതിനർഥം പരിഷ്കരണങ്ങളുമായി ധൈര്യമായി മുന്നോട്ടുപോകാമെന്നാണ്. പ്രതീക്ഷകളും വളരെ ഉയരെ. ഈ ബജറ്റിന്റെ പിന്നിലൊരു ദർശനമുണ്ട്, പക്ഷേ പ്രായോഗിക ലക്ഷ്യങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com