രാജ്യാന്തര കോക്കനട്ട് കോൺഫറൻസ്: വെബ് സൈറ്റ് ഉദ്ഘാടനംചെയ്തു
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ കേര വ്യവസായ സംരക്ഷണത്തിനായി ആഗോള സാങ്കേതിക വൈദഗ്ധ്യം പരിചയപ്പെടലും പ്രയോജനപ്പെടുത്തലും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രാജ്യാന്തര കോക്കനട്ട് കോൺഫറൻസിന്റെ ഔദ്യോഗിക വെബ് സൈറ്റ് ലോഞ്ചിങ്ങും ലോഗോ– ബ്രോഷർ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന കോക്കനട്ട് ചാലഞ്ചിന്റെ പ്രഖ്യാപനം മന്ത്രി ഇ. പി. ജയരാജൻ നടത്തി. ഓഗസ്റ്റ് 17, 18 തീയതികളിൽ കോഴിക്കോട്ടാണ് സമ്മേളനം.
വ്യവസായ വികസന കോർപ്പറേഷൻ(കെഎസ്ഐഡിസി), ആസൂത്രണ ബോർഡ്, കേരള സ്റ്റാർട്ട് അപ് മിഷൻ എന്നിവയുടെ സഹകരണത്തോടെ കേരള സർക്കാരും നാളികേര വികസന ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാളികേര മേഖലയെ പുരോഗതിയിലേക്കു നയിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ആധുനിക നാളികേര കൃഷിയുടെ പ്രശ്നങ്ങൾ, മൂല്യവർധിത വില, ഏറ്റവും നൂതന സാങ്കേതികവിദ്യാ വികാസങ്ങൾ, സമകാലിക വ്യാപാര വ്യവസ്ഥ, നാളികേര വികസനത്തിനുള്ള സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്യും. പങ്കെടുക്കുന്ന 70 പ്രഭാഷകരിൽ 14 പേർ വിദേശത്തുനിന്നാണ്. ഫിലിപ്പീൻസ്, ഇന്തോനീഷ്യ, ശ്രീലങ്ക, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള അവതരണങ്ങളിൽ അവിടുത്തെ നാളികേര വികസനവുമായി ബന്ധപ്പെട്ട നയങ്ങളും പരിപാടികളും അവതരിപ്പിക്കും.