ആധാർ പണമിടപാട്: എണ്ണം 20 കോടി കടന്നു
Mail This Article
കൊച്ചി∙ ആധാർ അധിഷ്ഠിത പണമിടപാടു സംവിധാനം (എഇപിഎസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണം ജൂലൈയിൽ 20 കോടി കടന്നതായി നാഷണൽ പേയ്മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. ഇതു റെക്കോർഡ് ആണ്.
ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്‌പോണ്ടന്റുമാർ വഴി മൈക്രോ എടിഎമ്മിൽ (പോസ്) ഇടപാടു നടത്താൻ സഹായിക്കുന്ന ബാങ്കിങ് മാതൃകയാണ് ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്).
ജൂലൈയിൽ മൊത്തം 9,685.35 കോടി രൂപ മൂല്യമുള്ള 22.02 കോടി ഇടപാടുകളാണു നടന്നത്. മുൻവർഷം ഇതേ കാലയളവിൽ യഥാക്രമം 19.43 കോടി ഇടപാടും 8,867.33 കോടി രൂപ മൂല്യവുമായിരുന്നു. എഇപിഎസ് വഴി ജൂലൈയിൽ 6.65 കോടി ആളുകൾ ബാങ്കിങ് സേവനങ്ങൾ സ്വീകരിച്ചുവെന്ന് എൻപിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീണ റായ് പറഞ്ഞു.
പണം പിൻവലിക്കൽ, ഇന്റർബാങ്ക്– ഇൻട്രാബാങ്ക് പണം കൈമാറ്റം, ബാലൻസ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിങ് ഇടപാടുകൾ ആധാർ ഉപയോഗിച്ച് നടത്താൻ അക്കൗണ്ട് ഉടമയെ എഇപിഎസ് അനുവദിക്കുന്നു.
എഇപിഎസ് വഴി ഇടപാടുനടത്താൻ ആകെ വേണ്ടത് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ഫിംഗർ പ്രിന്റ് എന്നിവ മാത്രം.