‘പ്രതിരോധം: സ്വകാര്യ– സ്റ്റാർട്ടപ് കമ്പനികൾക്കു നിർണായക പങ്ക്’
Mail This Article
ന്യൂഡൽഹി∙ പ്രതിരോധ മേഖലയിൽ തദ്ദേശീയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ് സംരംഭങ്ങൾക്കും നിർണായക പങ്കു വഹിക്കാനാകുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടു വിദേശ, ഇന്ത്യൻ പ്രതിരോധ കമ്പനി മേധാവികളുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തി. പ്രമുഖ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് എന്നിവയിലെ പ്രതിനിധികളും പങ്കെടുത്തു. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം ലളിതമാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 5 വർഷത്തിനിടെ, മേഖലയിലേക്ക് 1664 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തി. 2018 – 19 കാലയളവിൽ 10,745 കോടിയുടെ പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്തു. 2017 – 18ൽ ഇത് 4682 കോടിയായിരുന്നു.
പ്രതിരോധ സാമഗ്രി നിർമാണത്തിൽ സ്വകാര്യ മേഖലയുമായി കൈകോർക്കുന്നതിന് ഓർഡനൻസ് ഫാക്ടറികൾക്ക് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അതിനെതിരെ ഫാക്ടറികളിലെ ഏതാനും തൊഴിലാളി സംഘടനകൾ ഈ മാസം 20 മുതൽ ഒരു മാസത്തേക്കു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.