ADVERTISEMENT

കൊച്ചി ∙ തിളക്കം സ്വർണത്തിന്: ഒന്നാം പകുതി പിന്നിടാറായിരിക്കെ നടപ്പു സാമ്പത്തിക വർഷം ബാങ്ക് നിക്ഷേപത്തെയും ഓഹരി, കടപ്പത്ര, റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെയുമൊക്കെ നിഷ്‌പ്രഭമാക്കി മൂലധന വർധന സമ്മാനിക്കുന്നതു സ്വർണം മാത്രം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ സ്വർണത്തിലുള്ള നിക്ഷേപം ഇനിയുമേറെ ആകർഷകമാകുമെന്നാണു നിരീക്ഷകരുടെ അനുമാനം. സുരക്ഷിത നിക്ഷേപം എന്നതാണു സ്വർണത്തിനു മാറ്റു കൂട്ടുന്ന പ്രധാന ഘടകം.

മാർച്ച് 31നു പവന് (8 ഗ്രാം) 23,720 രൂപയായിരുന്ന സ്വർണ വില 28,000 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. നിക്ഷേപകർക്കു കൈവന്നിരിക്കുന്ന മൂലധന നേട്ടം 18.04%. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില സൂചികയായ സെൻസെക്‌സിൽ ഈ സാമ്പത്തിക വർഷം നേരിട്ടിരിക്കുന്ന നഷ്‌ടമാകട്ടെ നാലു ശതമാനത്തോളം. സൂചികയിലെ നഷ്‌ടത്തെക്കാൾ വളരെ ഭീമമായ തോതിലാണു വ്യക്‌തിഗത നിക്ഷേപകർക്കുണ്ടായിട്ടുള്ള നഷ്‌ടം.

ഈ കാലയളവിൽ 80% വരെ വില ഇടിവു നേരിട്ട ഓഹരികളുണ്ട്.ബാങ്ക് നിക്ഷേപങ്ങളുടെയും കടപ്പത്രങ്ങളുടെയും മറ്റും കുറഞ്ഞ നിലവാരത്തിലായിരുന്ന പലിശ നിരക്ക് കൂടുതൽ താഴേക്കാണ് എത്തിയിരിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് മേഖലയാണെങ്കിൽ ദീർഘകാല മാന്ദ്യത്തിൽ തുടരുകയാണ്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഈ സാമ്പത്തിക വർഷം രൂപയ്‌ക്കു നേരിട്ടിരിക്കുന്ന നഷ്‌ടം മൂന്നു ശതമാനത്തോളം. ഡോളറൊന്നിനു രൂപയുടെ വിനിമയ നിരക്ക് ഇപ്പോൾ 71.14.

ആഗോള വിപണികളിൽ ഡോളറിന്റെയും അസംസ്‌കൃത എണ്ണയുടെയും  വില മെച്ചപ്പെടുകയും ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്നു വിദേശ ധനസ്‌ഥാപനങ്ങൾ കൂടുതൽ പണം പിൻവലിക്കുകയും ചെയ്‌താൽ രൂപയുടെ വിനിമയ നിരക്ക് 72.00 നിലവാരത്തിലെത്തിയേക്കും. ഇതു സ്വർണ നിക്ഷേപത്തിന്റെ മാറ്റു കൂട്ടുകയേയുള്ളൂ. ആഗോള  സാമ്പത്തിക മാന്ദ്യം ആസന്നമാണെന്ന നിരീക്ഷണങ്ങളും രാജ്യാന്തര തലത്തിൽ നടക്കുന്ന വ്യാപാര, കറൻസി യുദ്ധങ്ങളും വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നടപടികളും ഓഹരി വിപണിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ട്.

ഇതും സ്വർണത്തോടുള്ള ആഭിമുഖ്യം വർധിപ്പിച്ചേക്കും. ബാങ്ക് നിക്ഷേപങ്ങളുടെയും കടപ്പത്രങ്ങളുടെയും മറ്റും പലിശ നിരക്കു കൂടുതൽ താഴാനുള്ള സാധ്യതയാണുള്ളത്. ഇതും സ്വർണത്തിന് അനുകൂലമായ കാലാവസ്‌ഥയാണു സൃഷ്‌ടിക്കുക.
വിവാഹ സീസൺ ആരംഭിച്ചിരിക്കെ സ്വർണത്തിനു ഡിമാൻഡ് ഏറുക സ്വാഭാവികം. ഉത്സവകാല ഡിമാൻഡും വർധിക്കുകയായി. മറ്റു കാരണങ്ങൾ കൂടി ശക്‌തമായാൽ ഏറെ വൈകാതെ സ്വർണ വില പവനു 30,000 രൂപ വരെ എത്തിയാലും അത്ഭുതമില്ലെന്ന അഭിപ്രായമാണു വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്‌ക്കുന്നത്.

സ്വർണ വില വർധന: കേന്ദ്ര ബാങ്കുകൾക്കും പങ്ക്

സ്വർണത്തിന്റെ ഡിമാൻഡ് വർധനയ്‌ക്കു പിന്നിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾക്കുള്ള പങ്കും ചെറുതല്ല. കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ കേന്ദ്ര ബാങ്കുകൾ വാങ്ങിയത് 238 ടൺ. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ 374 ടൺ വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിൽ കണക്കാക്കുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (31.1 ഗ്രാം) 1513 യുഎസ് ഡോളർ നിലവാരത്തിലാണ്. വില 1600 ഡോളർ വരെ ഉയരാനുള്ള സാധ്യതയാണു വിപണി നിരീക്ഷകർ പ്രവചിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com