ADVERTISEMENT

ഓൺലൈൻ വിഡിയോ ബിസിനസിന്റെ സ്വർഗഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. 700 മില്യൺ ഡോളർ വിലയുള്ള ഇന്ത്യയിലെ ഓൺലൈൻ സ്ട്രീമിങ് വ്യവസായം 2023ൽ 2.4 ബില്യൺ ഡോളറിന്റെ വരുമാന വളർച്ച നേടുമെന്നാണു വിലയിരുത്തപ്പെടുന്നത്. ആഗോള സ്ട്രീമിങ് ഭീമന്മാരായ ആമസോണിനും നെറ്റ്ഫ്ലിക്സിനും ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഇന്ത്യൻ വിഡിയോ പ്ലാറ്റ്ഫോമുകളും രംഗത്തു സജീവമായതോടെ മത്സരം കടുക്കുകയാണ്. ഇന്ത്യയിലെ 2018ലെ ഓൺലൈൻ സ്ട്രീമിങ് സൈറ്റ് വരിക്കാരുടെ എണ്ണം 100 മില്യൺ ആണ്.

പരസ്യമില്ലാതെ വൈവിധ്യമാർന്ന ഉള്ളടക്കം ഇഷ്ടമുള്ളപ്പോൾ കാണാം എന്നതു തന്നെനേട്ടം. ടെലികോം കമ്പനികളും സ്ട്രീമിങ് സൈറ്റുകളും പരസ്പര പ്രോത്സാഹനമായി കരാറുകളിലേർപ്പെടുന്നതിനാൽ പ്രേക്ഷക പങ്കാളിത്തത്തിലും വൻകുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.

വിഡിയോ കമ്പനികളുടെ ഉള്ളടക്കങ്ങൾക്ക് പരമാവധി പ്രേക്ഷകരെ ഉറപ്പാക്കാൻ ഈ കരാറുകൾ സഹായിക്കുന്നു. ഒറ്റയടിക്ക് ലക്ഷക്കണക്കിനു വരുന്ന മൊബൈൽ ഫോൺ കമ്പനികളുടെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത് സ്ട്രീമിങ് സൈറ്റുകൾക്ക് അവസരം നൽകുന്നു. കൂടുതൽ വിഡിയോ കാണുന്നതിനുള്ള അവസരം ഉപഭോക്താക്കൾക്കു നൽകുന്നതിലൂടെ ഡേറ്റാ ഉപഭോഗത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നത് ടെലികോം കമ്പനികൾക്കും നേട്ടമാകുന്നു.

കരാറുകളിലൂടെ കൊഴുക്കുന്നു ബിസിനസ്


ഇന്ത്യയിലെ പ്രമുഖ വിഡിയോ സ്ട്രീമിങ് കമ്പനിയായ എഎൽടി ബാലാജി ജിയോയുമായി കരാറിലേർപ്പെട്ട് ഇത്തരത്തിൽ നേട്ടം കൊയ്തവരാണ്. ജിയോയുടെ കോടിക്കണക്കിന് ഉപഭോക്താക്കളാണ് അതോടെ എഎൽടി ബാലാജിയുടെ പ്രേക്ഷകരും ആയത്. ഇറോസും ജിയോ വഴി പ്രേക്ഷക പങ്കാളിത്തം വർധിപ്പിച്ചു.

പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് ഒപ്പം ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയുടെ വിഡിയോ സ്ട്രീമിങ് സേവനം സൗജന്യമായി പല ടെലികോം കമ്പനികളും വാഗ്ദാനം ചെയ്യുന്നു.
എയർടെൽ അവരുടെ ഇൻഫിനിറ്റി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വവും ഹോട്സ്റ്റാർ അക്കൗണ്ടും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ മൂന്നു മാസത്തേക്കു നെറ്റ്ഫ്ലിക്സ് സേവനവും എയർടെൽ നൽകുന്നു. വൊഡാഫോൺ അവരുടെ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സേവനങ്ങൾ സൗജന്യമായി നൽകുന്നു.

ആളെക്കൂട്ടുന്ന വഴികൾ, ഉപഭോക്താക്കൾക്കും നേട്ടം

വിഡിയോ ആസ്വാദനം പുനർനിർവചിച്ച് കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനായി വൻകിട ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളുമായും സ്ട്രീമിങ് കമ്പനികൾ കരാറിലേർപ്പെടുന്നുണ്ട്. ഷവോമി, എൽജി, സാംസങ് എന്നിവയുടെ ടിവി, മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഇറോസ് ഉൾപ്പെടെയുള്ള സ്ട്രീമിങ് കമ്പനികൾ അവരുടെ ഉള്ളടക്കം പ്രീലോഡ് ചെയ്തു നൽകുന്നുണ്ട്. ഇറോസ് ഉൾപ്പെടെയുള്ളവയുടെ സമ്പൂർണ സിനിമാ ലൈബ്രറിയടക്കം ഈ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് നിസാര വരിസംഖ്യ കൊടുത്ത് കാണാം എന്നതാണ് ഈ കരാറുകളുടെ മെച്ചം.

തദ്ദേശീയർ കുതിക്കുന്നു

ആഗോള വൻകിട കമ്പനികളെ പിന്നിലാക്കി പ്രാദേശിക സ്ട്രീമിങ് സൈറ്റുകൾക്ക് പ്രേക്ഷകർ കൂടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. തീർത്തും പ്രാദേശികമായ ഉള്ളടക്കം നൽകുന്നു എന്നതാണ് തദ്ദേശിയരുടെ നേട്ടത്തിനു കാരണം. വിദേശ കമ്പനികളും അതുകൊണ്ടു തന്നെ വൻ മുതൽ മുടക്കിൽ പ്രാദേശിക വെബ്സീരിസുകൾ അടക്കം നിർമിക്കുന്നതിന്റെ തിരക്കിലാണ്.

ഇത് സ്ട്രീമിങ് വിപ്ലവം (സമീർ ബത്രസിഇഒ, കണ്ടന്റ് ആൻഡ് ആപ്സ്,ഭാരതി എയർടെൽ)

തുച്ഛമായ വിലയ്ക്ക് ഡേറ്റ ലഭ്യമായതോടെ വിഡിയോ സ്ട്രീമിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.   എയർടെല്ലിനെ പോലുള്ളവർ വിവിധ ഭാഷകളിലും വിഭാഗങ്ങളിലുമായി സൃഷ്ടിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ ഒന്നിച്ച് ഒരൊറ്റ ഇടത്തിൽ പ്രേക്ഷകനായി ഏകോപിപ്പിക്കുന്നു. മൊബൈലിന്റെ വലുതായ സ്ക്രീനാണ് ഈ വളർച്ചയുടെയെല്ലാം മൂലക്കല്ല്. ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദശലക്ഷക്കണക്കിന് സ്മാർട് ഫോൺ ഉപഭോക്താക്കളെ മനസിൽ കണ്ടാണ് ഞങ്ങൾ എയർടെൽ വിങ്ക് മ്യൂസിക് പോലുള്ള ‍ഡിജിറ്റൽ വിനോദങ്ങളിൽ ഓരോ വിപൂലീകരണവും നടത്തുന്നത്. അതുകൊണ്ടുതന്നെ വിങ്ക് ഉപഭോക്താക്കൾ ഇന്ന് 10 കോടിയിൽ ഏറെയാണ്. പ്രാദേശികവും വ്യക്തിഗതവുമായ ഉള്ളടക്കങ്ങൾ ആർടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് എയർടെൽ‌ വിങ്കിന്റെ പ്രധാന അജണ്ട. വിപുലമാണ് അതിന്റെ സാധ്യതകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com