സാമ്പത്തിക രംഗത്തെ ആശങ്കാജനകം: രഘുറാം രാജൻ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തളർച്ച അങ്ങേയറ്റം ആശങ്കാജനകമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതു നിർത്തി യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുകയും സ്വകാര്യമേഖലയെ നിക്ഷേപത്തിന് ഊർജിതമാക്കാൻ പുതിയ ഒരുപറ്റം പരിഷ്കാരങ്ങളുമായി സർക്കാർ മുന്നോട്ടു വരികയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സാമ്പത്തിക തകർച്ചയിലേക്കു വീഴാം. 2013 മുതൽ 2016വരെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന് സർക്കാർ രണ്ടാം വട്ടം കാലാവധി നിഷേധിക്കുകയായിരുന്നു.
ഇന്ത്യയിൽ ജിഡിപി കണക്കുകൂട്ടുന്നതിനെ പുതിയ കാഴ്ചപ്പാടോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളർച്ചാനിരക്ക് ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച് നരേന്ദ്രമോദി സർക്കാരിന്റെ മുൻ സാമ്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്‌മണ്യൻ നടത്തിയ പഠനങ്ങളെയും രഘുറാം രാജൻ പരാമർശിച്ചു.
2018–19കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.8 % മാത്രമായിരുന്നു. ഇത് 2014–15 കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും താണ നിലയാണ്. ഈ വർഷത്തെ ജിഡിപി വളർച്ച 7 ശതമാനമെന്ന് സർക്കാർ കണക്കുകൂട്ടുന്നെങ്കിലും അത്രയും വരികയില്ലെന്ന് രഘുറാം രാജൻ അഭിപ്രായപ്പെട്ടു.