ADVERTISEMENT

മുംബൈ∙ ഉൽസവ കാലം പ്രമാണിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെറുകിട വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിങ് ഫീ ഇളവും അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാർ വായ്പകൾക്ക് പ്രോസസിങ് ഫീസ് ഇളവു നൽകും.

പലിശ നിരക്കിൽ ഉയർച്ചയുണ്ടാകാത്ത രീതിയിൽ 8.7 ശതമാനം മുതലുള്ള പലിശ നിരക്കും ലഭ്യമാക്കും. ഡിജിറ്റൽ സംവിധാനമായ യോനോ വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കുന്നവർക്ക് 0.25% കുറഞ്ഞ പലിശനിരക്കായിരിക്കും. ശമ്പളക്കാർക്ക് ‘ഓൺ–റോഡ്’ വിലയുടെ 90% വരെ വായ്പ നൽകും.

20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് (പഴ്സനൽ ലോൺ) 10.75% പലിശയും ആറു വർഷം വരെ കാലാവധിയും ലഭിക്കും. സാലറി അക്കൗണ്ടുള്ളവർക്ക് യോനോ വഴി നാലു ക്ലിക്കുകളിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 8.25% മുതലുളള നിരക്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കും. ഇന്ത്യൻ സ്ഥാപനങ്ങളിലെ പഠനത്തിന് 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നരക്കോടി രൂപ വരെയുമാണു വായ്പ ലഭിക്കുക.

റിസർവ് ബാങ്കിന്റെ അടിസ്ഥാന പലിശനിരക്കായ റീപ്പോ നിരക്കുമായി ബന്ധപ്പെടുത്തി പലിശ നിർണയിക്കുന്ന രീതിയിൽ ബാങ്ക് 8.05% പലിശ നിരക്കുള്ള ഭവന വായ്പ നൽകുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കൾക്ക് സെപ്റ്റംബർ ഒന്നുമുതൽ ഈ നിരക്കു ബാധകമാകും.

റീപ്പോ ബന്ധിത നിരക്കിൽ ഭവനവായ്പ

റീപ്പോ അടിസ്ഥാനമാക്കി ഭവനവായ്പയ്ക്കു പലിശ നിർണയിക്കാൻ തിരക്കുകൂട്ടുകയാണിപ്പോൾ ബാങ്കുകൾ. റിസർവ് ബാങ്ക് വരുത്തുന്ന പലിശയിളവുകൾ ബാങ്ക് ഇടപാടുകാർക്ക് നൽകാൻ ബാങ്കുകൾ തയാറാകുന്നില്ലെന്ന് റിസർവ് ബാങ്കും സർക്കാരും വിമർശനമുയർത്തിയതിനു പിന്നാലെയാണ് ഈ രീതി നിലവിൽ വന്നത്. തങ്ങളുടെ ധനസമാഹരണച്ചെലവു കണക്കാക്കിയാണ് നിരക്കു നിർണയമെന്നും റിസർവ് ബാങ്കിന്റെ റീപ്പോ മാത്രമല്ല ധനസമാഹരണ മാർഗമെന്നുമാണ് ബാങ്കുകൾ ആദ്യം നിലപാടെടുത്തത്. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റീപ്പോ നിരക്ക്.

എന്നാൽ, സ്വന്തം കണക്കുകൂട്ടൽ മാത്രം അടിസ്ഥാനമാക്കാതെ, ബാങ്കിനു പുറത്തുള്ള ഏതെങ്കിലും മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചാൽ ജനങ്ങൾക്കു പലിശ കുറയുന്നതിന്റെ നേട്ടം കൂടുതൽ കിട്ടുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അതു കണക്കിലെടുത്താണ് മേയിൽ എസ്ബിഐയും പിന്നാലെ മറ്റു ബാങ്കുകളും റീപ്പോയിലെ കയറ്റിറക്കങ്ങൾ അതേ നിരക്കിൽ പലിശയിൽ പ്രതിഫലിപ്പിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ അവതരിപ്പിച്ചത്.

കഴിഞ്ഞ മാസം എസ്ബിഐ ഈ രീതി വായ്പയിലേക്കും കൊണ്ടുവന്നു. റിസർവ് ബാങ്കിന്റെ ‘റീപ്പോ നിരക്കിൽനിന്ന് നിശ്ചിത ശതമാനം കൂടുതൽ’ എന്ന മാനദണ്ഡത്തിൽ ഭവനവായ്പ അവതരിപ്പിച്ചു. ഇനി റിസർവ് ബാങ്ക് റീപ്പോ നിരക്കിൽ വരുത്തുന്ന മാറ്റങ്ങളൊക്കെ ആ ഭവന വായ്പ എടുത്തവർക്കു കിട്ടും. നേരത്തേയുള്ള രീതിയിൽ പലിശ കണക്കാക്കുന്ന വായ്പയാണോ റീപ്പോ ബന്ധിത നിരക്കുള്ള വായ്പയാണോ വേണ്ടതെന്ന് ഉപയോക്താവിനു തീരുമാനിക്കാം. ഒരു രീതി തിരഞ്ഞെടുത്താൽ മറ്റേതിലേക്കു മാറാൻ ഇപ്പോൾ അവസരമില്ല.

പലിശ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, റീപ്പോ ബന്ധിത രീതി ആകർഷകമാണെങ്കിലും, പലിശ ഉയരുമ്പോൾ നില മറിച്ചാകും. രണ്ടു മാസം കൂടുമ്പോൾ റിസർവ് ബാ‌ങ്ക് റീപ്പോ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ മാസത്തവണത്തുകയിൽ (ഇഎംഐ) ചാഞ്ചാട്ടമുണ്ടാകും. സാധാരണ വായ്പകളിൽ ഇത്ര ചെറിയ കാലാവധിയിൽ പലിശ നിരക്ക് പുനർനിർണയിക്കാറില്ല.

59 മിനിറ്റിൽ ഭവന, വാഹന വായ്പ

ന്യൂഡൽഹി ∙ ഭവന, വാഹന വായ്പകൾ അടക്കമുള്ള റീട്ടെയിൽ ബാങ്കിങ് ഉൽപന്നങ്ങൾ ‘59 മിനിറ്റിൽ വായ്പ’ നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്താൻ പൊതുമേഖലാ ബാങ്കുകൾ ഒരുങ്ങുന്നു. നിലവിൽ ചെറുകിട സംരംഭകർക്ക് ഒരു കോടി രൂപ വരെ വായ്പയ്ക്കുള്ള അപേക്ഷകളിൽ തത്വത്തിൽ അനുമതി നൽകാൻ psbloansin59minutes എന്ന വെബ്സൈറ്റിൽ അവസരമുണ്ട്. എസ്ബിഐ അടക്കമുള്ള ചില ബാങ്കുകൾ ഇതിൽ 5 കോടി വരെയുള്ള വായ്പകൾക്ക് അനുമതി നൽകിത്തുടങ്ങിയിട്ടുണ്ട്.

റീട്ടെയിൽ വായ്പകളും ഈ പോർട്ടലിലേക്കു കൊണ്ടുവരാൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി തുടങ്ങിയവ നീക്കം തുടങ്ങി.മോദി സർക്കാർ 2018ൽ തുടക്കമിട്ടതാണ് 59 മിനിറ്റിൽ വായ്പയ്ക്കായുള്ള ഓൺലൈൻ സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com