എൻഎച്ച് വികസനം: ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 5200 കോടി നൽകും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് 5200 കോടി നൽകാൻ കിഫ്ബി യോഗം അനുമതി നൽകി. സ്ഥലം ഏറ്റെടുക്കുന്നതിനു ഘട്ടംഘട്ടമായോ ഒരുമിച്ചോ അതോറിറ്റി ആവശ്യപ്പെടുന്ന തരത്തിൽ പണം നൽകുമെന്നു മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കാൻ 14,275 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇതിൽ നിന്നായിരിക്കും ദേശീയപാതാ വികസനത്തിനുള്ള പണം നൽകുക.
1745 കോടിയുടെ 36 പദ്ധതികൾക്കും ബോർഡ്, എക്സിക്യൂട്ടീവ് യോഗങ്ങൾ അംഗീകാരം നൽകി. ഇതോടെ കിഫ്ബി അംഗീകരിച്ച ആകെ പദ്ധതികൾ 588 ആയി. 45,380 കോടിയാണ് ഇൗ പദ്ധതികൾക്കു വേണ്ടി വരുന്ന ചെലവ്. 31,105 കോടി രൂപ പദ്ധതികൾക്കും 14,275 കോടി ഭൂമി ഏറ്റെടുക്കുന്നതിനുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 10,600 കോടിയുടെ 315 പദ്ധതികൾ ടെൻഡർ ചെയ്തു കഴിഞ്ഞു. 228 പദ്ധതികൾ ആരംഭിച്ചു. പദ്ധതികൾ അനുവദിക്കുന്നതിൽ വേഗമുണ്ടെങ്കിലും നിർവഹണത്തിനു വേണ്ടത്ര വേഗമില്ല.
ഇതു പരിഹരിക്കാൻ കിഫ്ബി തന്നെ നിർവഹണ ഏജൻസികൾക്കു സാങ്കേതിക സഹായം നൽകും. കരാറുകാർക്ക് ഇതിനകം 2,300 കോടി രൂപ നൽകിക്കഴിഞ്ഞു. സർക്കാർ ഇതുവരെ കിഫ്ബിക്ക് 6830 കോടി രൂപ അനുവദിച്ചിട്ടുണ്ട്്. വായ്പകളും മറ്റുമായി മൊത്തം 11,000 കോടി രൂപ കിഫ്ബിക്കു ലഭിച്ചു. ബാങ്കുകളിൽ നിന്നും മറ്റുമായി 10,000 കോടി രൂപ കൂടി ഉടൻ ലഭിക്കും. സർക്കാർ നൽകുന്ന ഗ്രാന്റ് കൊണ്ട് തന്നെ 15 വർഷത്തിനകം ഈ പണമെല്ലാം തിരിച്ചടയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ അംഗീകരിച്ച പ്രധാന പദ്ധതികൾ:
∙ കണ്ണൂർ സൗത്ത്് ബസാറിൽ ഫ്ലൈ ഓവർ നിർമാണം 130 കോടി
∙ കണ്ണൂരിൽ ദേശീയപാത 66 ലെ ഒരു കിലോമീറ്ററോളം എലിവേറ്റഡ് ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കാൻ 67 കോടി.
∙ തിരുവനന്തപുരം വഴയില- പഴകുറ്റി റോഡ് നാലുവരിപ്പാതയാക്കാൻ ഭൂമി ഏറ്റെടുക്കാൻ 58.93 കോടി.
∙ കുണ്ടറ, മാവേലിക്കര, പയ്യന്നൂർ, വൈക്കം, ചിറ്റൂർ ജില്ല/താലൂക്ക് ആശുപത്രികളുടെ വികസനത്തിനായി 310 കോടി
∙ കോഴിക്കോട് അരയിടത്തുപാലം-കാരന്തൂർ റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ 2015 കോടി
∙ ആലപ്പുഴ ചെട്ടിക്കാട് താലൂക്ക് ആശുപത്രിക്കു ഭൂമി ഏറ്റെടുക്കാൻ 8.20 കോടി. ദേശീയപാതയിൽ വയലാർ ജംക്ഷൻ മുതൽ പള്ളിപ്പുറം ഇൻഫോപാർക്ക് വരെ റോഡ് നിർമാണവും വയലാർ കായലിൽ പാലവും 94 കോടി
∙ തൂതപ്പുഴയിൽ കീഴ്മുറിക്കടവ്, മൂതിക്കയം എന്നിവിടങ്ങളിൽ റഗുലേറ്റർ കം ബ്രിജ് 67 കോടി.
∙ തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷൻ വികസനത്തിന് 95 കോടി.
∙ പൂന്തുറ, വലിയതുറ തീര സംരക്ഷണത്തിന് 17.80 കോടി
∙ തിരുവനന്തപുരം - നെയ്യാർഡാം റോഡ് വികസനം 59 കോടി
∙ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മേൽപ്പാലത്തിന് 25 കോടി
∙ കാരോട് സമഗ്ര കുടിവെള്ള പദ്ധതി 89 കോടി
∙ കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകളിൽ ശുദ്ധജല പദ്ധതികൾ 25 കോടി
∙ വഴയില-പഴകുറ്റി-കച്ചേരിനട-പതിനൊന്നാം കല്ല് പാത നാലുവരിയാക്കാൻ 60 കോടി.