ബാങ്കുകൾക്കു മാർക്കിടാം, നിർദേശം നൽകാം
Mail This Article
പാലക്കാട് ∙ പൊതുമേഖലാ ബാങ്കുകളുടെ സേവനത്തിനു മാർക്കിടാൻ പൊതുജനത്തിനു സൗകര്യമൊരുക്കി കേന്ദ്ര ധന മന്ത്രാലയം. സേവനം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ നൽകുകയും ചെയ്യാം. ഇടപാടുകൾക്കായി ബാങ്കിലെത്തുന്നവർക്കു പ്രത്യേക ഫോമിൽ നിർദേശങ്ങൾ എഴുതി നൽകാനും മാർക്കിടാനും സൗകര്യമുണ്ടാകും. ഫോം ഒക്ടോബർ മുതൽ ബാങ്കുകളിലെത്തുമെന്നാണു വിവരം. ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും ഈ സൗകര്യം ഏർപ്പെടുത്തും. ബാങ്കുകളുടെ വെബ്സൈറ്റിൽ മാർക്ക് പ്രസിദ്ധീകരിക്കും. മാർക്ക് ഓരോ വർഷവും നിരീക്ഷിച്ചു സേവനത്തിൽ പിന്നാക്കം നിൽക്കുന്ന ബാങ്കുകൾക്കെതിരെ റിസർവ് ബാങ്ക് നടപടിയുണ്ടാകും.
ബാങ്ക് ശാഖകളിൽ ലഭിക്കുന്ന മികച്ച നിർദേശങ്ങൾ മാനേജർമാർ റിസർവ് ബാങ്കിനെ അറിയിക്കണം. റിസർവ് ബാങ്ക് കേന്ദ്ര ധന മന്ത്രാലയവുമായി ചർച്ച നടത്തി നിർദേശങ്ങൾ പഠിക്കാൻ ബാങ്കിങ് മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപ്പാക്കുക. വിവിധ വായ്പകൾ, വനിതാ ശാക്തീകരണ പദ്ധതി, ഗ്രീൻ ഇക്കോണമി, ഡിജിറ്റൽ പണമിടപാട് തുടങ്ങി ബാങ്കിങ് മേഖലയിലെ എല്ലാ ഇടപാടുകൾക്കും പ്രത്യേകമായി മാർക്കിടാനും നിർദേശങ്ങൾ നൽകാനുമാകും.
ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഡിവിഷൻ തലത്തിൽ ശാഖാ മാനേജർമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇന്നു സംസ്ഥാനതല യോഗം നടക്കും.