പലിശ കുറയാൻ എസ്ബിഐ നിർദേശം; വൻകിട നിക്ഷേപ പലിശ റീപ്പോ ബന്ധിതമാക്കണം
Mail This Article
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് അടിസ്ഥാന പലിശ കുറയ്ക്കുന്നതിന്റെ ഗുണം കാര്യമായി ജനങ്ങൾക്കു കിട്ടണമെങ്കിൽ, 2 കോടി രൂപയ്ക്കുമേലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ റീപ്പോ നിരക്കുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ. സേവിങ്സ് അക്കൗണ്ടുകളുടെ പലിശ മേയിൽത്തന്നെ റീപ്പോ ബന്ധിതമാക്കിയെങ്കിലും അതുകൊണ്ടു കാര്യമായ ഗുണമില്ല. കാരണം, സേവിങ്സ് അക്കൗണ്ടിൽ കാര്യമായ ബാലൻസ് ഉണ്ടെങ്കിൽ അത് സ്ഥിര നിക്ഷേപമാക്കാൻ അക്കൗണ്ടുടമയ്ക്കാകും.
എന്നാൽ, ചെറുകിടക്കാരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ റീപ്പോ അടിസ്ഥാനത്തിലാക്കിയാൽ തിരിച്ചടി നേരിടും. പലിശയിലെ ചാഞ്ചാട്ടം നിക്ഷേപകർ അംഗീകരിക്കില്ല. ഈ സാഹചര്യത്തിൽ വൻകിട നിക്ഷേപങ്ങളുടെ പലിശ റീപ്പോ ബന്ധിതമാക്കുകയാണു വഴി. ഇതു മിക്കവയും കമ്പനികളുടേതാണ്. പലിശയിലെ ചാഞ്ചാട്ടം അവരെ കാര്യമായി ബാധിക്കില്ല. ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിന്റെ 30% വരും ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപം.
അതിനാൽ പുതിയ നീക്കം ബാങ്കുകളുടെ ധനസമാഹരണച്ചെലവിൽ പ്രതിഫലിക്കും. ചെലവു കുറയുന്നതനുസരിച്ച് വായ്പാപലിശ കുറയ്ക്കാനുമാകുമെന്ന് എസ്ബിഐയുടെ പഠനറിപ്പോർട്ട് പറയുന്നു. നിക്ഷേപപലിശ ഒരു ശതമാനം കുറഞ്ഞാൽ വായ്പകളുടെ പലിശ 0.45%– 0.50% കുറയ്ക്കാനാകുമെന്നാണു നിഗമനം.