ADVERTISEMENT

1952ലെ ഇപിഎഫ് നിയമത്തിൽ കാതലായ ഭേദഗതികൾക്കുള്ള ഒരു കരട് ബിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ബില്ലിൽ നൽകിയിട്ടുള്ള നിർവചനം അനുസരിച്ച് വേതനം എന്ന പദത്തിന്റെ പരിധിയിൽ വരുന്നത് അടിസ്ഥാന ശമ്പളം, ക്ഷാമബത്ത,  റീറ്റെയിനിങ് അലവൻസ് എന്നിവ മാത്രമാണ്. തൊഴിലുടമ നൽകുന്ന താമസ സൗകര്യം, വെളിച്ചം, വെള്ളം, ചികിത്സ, മറ്റേതെങ്കിലും സുഖസൗകര്യങ്ങൾ എന്നിവയുടെ മൂല്യം, ബോണസ്, യാത്രാബത്ത, ജോലിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് തൊഴിലാളിക്ക് അനുവദിക്കുന്ന ബത്ത, വീട്ടുവാടക ബത്ത,

കോടതി ഉത്തരവു പ്രകാരമുള്ള ബത്ത, അധിക ജോലിക്കുള്ള ബത്ത, കമ്മിഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ബത്തകൾ വേതനത്തിന്റെ പരിധിയിൽ വരില്ല. പക്ഷേ, തൊഴിലാളിക്കു ബത്തകൾ എന്ന ഇനത്തിൽ നൽകുന്ന മൊത്തം സംഖ്യ ആകെ വേതനത്തിന്റെ പകുതിയെക്കാൾ കൂടുതലാണെങ്കിൽ അപ്രകാരം ബത്ത ഇനത്തിൽ പകുതിയെക്കാൾ  കൂടുതലായി വരുന്ന തുകയും വേതനത്തിന്റെ ഭാഗമായി കണക്കാക്കും. അതിനാൽ മൊത്തം വേതനത്തിന്റെ  പകുതിയോളം വരുന്ന  സംഖ്യയിന്മേലെങ്കിലും  കോൺട്രിബ്യൂഷൻ അടയ്ക്കാൻ തൊഴിലുടമകളും തൊഴിലാളികളും നിർബന്ധിതരാകും.

കോൺട്രിബ്യൂഷൻ നിരക്കുകൾ

തൊഴിലുടമകളും തൊഴിലാളികളും  അടയ്‌ക്കേണ്ടുന്ന കോൺട്രിബ്യൂഷൻ, വേതനത്തിന്റെ 12% തന്നെയാണ്. എന്നാൽ തൊഴിലാളിക്ക് താൽപര്യമുണ്ടെങ്കിൽ 12% എന്ന നിരക്കിനെക്കാൾ കൂടുതൽ നിരക്കിൽ കോൺട്രിബ്യൂഷൻ അടയ്ക്കാവുന്നതാണ്.

കുടിശിക ആവശ്യപ്പെടുന്നതിന്  കാലപരിധി

ഒരു സ്ഥാപനത്തിന്റെ കോൺട്രിബ്യൂഷൻ ബാധ്യത നിർണയിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ കോൺട്രിബ്യൂഷൻ അടയ്ക്കാൻ ബാധ്യത

ഉണ്ടായ  ദിവസത്തിൽനിന്ന് 5 വർഷത്തിനു ശേഷം ഉണ്ടാകാൻ പാടില്ല. ഇത് തൊഴിലുടമകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് സ്ഥാപനം തുടങ്ങിയ ദിവസം മുതൽക്കുള്ള കുടിശിക ആവശ്യപ്പെടാൻ നിയമതടസ്സമില്ല.

പിഴത്തുകയിൽ വർധന

കോൺട്രിബ്യൂഷൻ ബാധ്യത ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ ഏതെങ്കിലും വ്യാജപ്രസ്താവന നടത്തുന്നവർക്ക് ഒരു വർഷം

വരെയുള്ള തടവും 5000 രൂപ പിഴയുമാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇപിഎഫ് നിയമപ്രകാരം അടയ്‌ക്കേണ്ട തുക അടയ്ക്കുന്നതിലാണ് തൊഴിലുടമ വീഴ്ച വരുത്തുന്നതെങ്കിൽ അത്തരം  വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 3 വർഷം വരെയുള്ള  തടവിനാണു വ്യവസ്ഥയുള്ളത്.

എന്നാൽ തൊഴിലാളികളുടെ വേതനത്തിൽനിന്നു പിടിച്ചിട്ടുള്ള കോൺട്രിബ്യൂഷൻ അടയ്ക്കുന്നതിലാണു വീഴ്ച വരുത്തുന്നതെങ്കിൽ ജയിൽ ശിക്ഷ ഒരു വർഷത്തെക്കാൾ കുറയരുത് എന്നും പിഴശിക്ഷ ഒരു ലക്ഷം രൂപയെക്കാൾ  കുറയരുത് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളിയുടെ വേതനത്തിൽനിന്നും പിടിച്ചിട്ടില്ലാത്ത സംഖ്യകൾ അടയ്ക്കുന്നതിലാണ് വീഴ്ച വരുത്തുന്നതെങ്കിൽ 6 മാസത്തെക്കാൾ കുറയാത്ത ശിക്ഷയും 50,000 രൂപയുടെ പിഴ ശിക്ഷയുമാണ്

നിർദ്ദേശിച്ചിട്ടുള്ളത്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലുടമയുടെ ഭാഗത്തു നിന്നു വീണ്ടും അതേ നിയമലംഘനം ഉണ്ടായാൽ 5 വർഷം വരെ ഉള്ള ജയിൽ ശിക്ഷയ്ക്കു പുറമെ 2,50,000 രൂപയുടെ പിഴ ശിക്ഷയും നിഷ്‌കർഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾ  ഇപിഎഫ്  ഓർഗനൈസേഷനിലെ നിർദിഷ്ട ഓഫിസർമാർക്ക് കോംപൗണ്ട് ചെയ്ത് കേസുകൾ  ഒഴിവാക്കാനുള്ള ഒരു പുതിയ വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിലാളികൾക്ക്  എൻപിഎസിലേക്ക് മാറാനുള്ള ഓപ്ഷൻ

തൊഴിലാളികൾക്ക്  ഇപിഎഫ് പെൻഷൻ പദ്ധതിക്കു പകരം എൻപിഎസിലേക്കു മാറാനുള്ള അവസരവും ഉണ്ടാകും. എൻപിഎസിലെ ഒരു അംഗം  ഇപിഎഫ്  നിയമം  ബാധകമായ  ഒരു സ്ഥാപനത്തിലെ  ജോലിയിൽ  പ്രവേശിക്കുന്നപക്ഷം ആ ജീവനക്കാരന് താൽപര്യം ഉണ്ടെങ്കിൽ ഇപിഎഫ് പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള ഓപ്ഷനും ഉണ്ടാകും. 22ന് മുമ്പായി കരട് ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ചുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും നിർദിഷ്ട വെബ്‌സൈറ്റ് വഴി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു സമർപ്പിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com