പ്രൈസ് വാട്ടർഹൗസ് കൂപേഴ്സിന്റെ വിലക്കു നീക്കി; സെബിക്കു തിരിച്ചടി
Mail This Article
മുംബൈ ∙ സത്യം അഴിമതിയെത്തുടർന്നു രാജ്യാന്തര ഓഡിറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപേഴ്സിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഏർപ്പെടുത്തിയ വിലക്ക് സെക്യൂരിറ്റീസ് അപ്പെല്ലേറ്റ് ട്രിബ്യൂണൽ (എസ്എടി) നീക്കി.ഇതോടെ ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളിൽ ഓഡിറ്റ് നടത്താൻ പ്രൈസ് വാട്ടർഹൗസ് കൂപേഴ്സിനു നിയന്ത്രണമില്ല. അതേ സമയം, ഓഡിറ്റ് ഫീയായി കമ്പനി കൈപ്പറ്റിയ 13 കോടി രൂപ തിരികെവാങ്ങുന്നതിനു എസ്എടി ഭാഗികമായി അനുമതി നൽകി.
പ്രൈസ് വാട്ടർഹൗസ് കൂപേഴ്സിനു വിലക്കേർപ്പെടുത്തിയ സെബി നടപടി അനുചിതമായെന്നും സെബിക്ക് അത്തരം അധികാരങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എടിയുടെ ഇടപെടൽ. ഓഡിറ്റിങ് നിലവാരമോ ഓഡിറ്റിങ് സ്ഥാപനങ്ങളുടെ പ്രവർത്തനമോ പരിശോധിക്കൻ സെബിക്ക് അധികാരമില്ല. പരിഹാരമാർഗം കണ്ടെത്തി നടപ്പാക്കുകയാണ് സെബി ചെയ്യേണ്ടത്. എന്നാൽ, പ്രൈസ് വാട്ടർഹൗസ് കൂപേഴ്സിനെതിരായി സ്വീകരിച്ചത് ശിക്ഷാനടപടിയാണ് – എസ്എടി വിലയിരുത്തി.
2009 ജനുവരിയിലാണ് സത്യം കംപ്യൂട്ടർ സർവീസസ് സ്ഥാപകൻ രാമലിംഗ രാജു അക്കൗണ്ടിൽ തിരിമറി നടത്തി 5000 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി സമ്മതിച്ചത്. സർക്കാർ അന്വേഷണത്തിൽ ഇത് 7800 കോടിരൂപയിലധികമാണെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്ന് സർക്കാർ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ടെക് മഹേന്ദ്ര കമ്പനിയെ ഏറ്റെടുക്കുകയുമായിരുന്നു.