ഗത്യന്തരമില്ലാതെ, ഇന്ത്യ സവാള ഇറക്കുമതിക്ക്
Mail This Article
ന്യൂഡൽഹി ∙ സവാള വിലയിൽ അപകടം മണത്തു തുടങ്ങിയ കേന്ദ്ര സർക്കാർ ഒടുവിൽ ഇറക്കുമതിക്കുള്ള നടപടി തുടങ്ങി. സർക്കാരിന്റെ പക്കൽ ആവശ്യത്തിനു കരുതൽ ശേഖരം ഉണ്ടെന്നു കഴിഞ്ഞദിവസം വരെ ആവർത്തിച്ചിരുന്ന ഭക്ഷ്യപൊതുവിതരണ മന്ത്രാലയം ഒക്ടോബർ അവസാന ആഴ്ചയിലെ ആവശ്യത്തിലേക്കു 2000 ടൺ ഇറക്കുമതിക്കു ടെൻഡർ ക്ഷണിച്ചു. കിലോ ഗ്രാമിന് 25 രൂപ നിരക്കിൽ സവാള എത്തിക്കാനാണ് ശ്രമം.
രാജ്യത്തു പലയിടത്തും സവാള വില കിലോയ്ക്ക് 80 രൂപയിലേക്ക് എത്തിയതോടെയാണ് പ്രതിസന്ധി നേരിട്ടു തുടങ്ങിയത്. വില പിടിച്ചു നിർത്താൻ കരുതലുണ്ടായിരുന്ന 56000 ടൺ സവാളയിൽ 18000 ടൺ വിതരണം ചെയ്താണ് സർക്കാർ വിപണിയിൽ ഇടപെട്ടത്. പിന്നാലെ, സവാള കയറ്റുമതി നിരോധനം ഏർപ്പെടുത്തിയും കൈവശംവയ്ക്കുന്നതിനു പരിധി നിശ്ചയിച്ചും നിലപാടു കടുപ്പിക്കുകയും ചെയ്തിരുന്നു. വില 60 രൂപയിലേക്കു താഴ്ന്നതായി സർക്കാർ തന്നെ അറിയിച്ചെങ്കിലും ഭാവിയിൽ പ്രതിസന്ധി കനക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.
പ്രത്യേകിച്ചും കരുതലുണ്ടായിരുന്നതിൽ 15000ത്തിലേറെ ടൺ സവാള നശിച്ചു പോയ പശ്ചാത്തലത്തിൽ. 2018–19 കാലയളവിൽ ഏകദേശം എട്ടു കോടിയോളം രൂപയുടെ സവാള ഇറക്കുമതി ഇന്ത്യ നടത്തിയിട്ടുണ്ട്. . പ്രധാനമായും ഇതു അഫ്ഗാനിസ്ഥാനിൽ നിന്നായിരുന്നു. പൊടുന്നനെ, ഇന്ത്യ സവാളയുടെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത് ബംഗ്ലദേശ് അടക്കമുള്ള രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്.
സ്റ്റോക്കിനു പരിധി
ചില്ലറ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്നത് 100 ക്വിന്റൽ.
മൊത്തവ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്നത് 500 ക്വിന്റൽ