യുഎന്നും പ്രതിസന്ധിയിൽ; വേണ്ടത് 23 കോടി ഡോളർ
Mail This Article
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈ മാസം അവസാനത്തോടെ കയ്യിലുള്ള പണം മുഴുവൻ തീരുമെന്നും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനും നിത്യ ചെലവിനും തുക കണ്ടെത്തേണ്ടതുണ്ടെന്നും ഗുട്ടെറസ് ജീവനക്കാർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.അംഗരാജ്യങ്ങൾ കൃത്യമായി വിഹിതം അടയ്ക്കാത്തതാണു പ്രശ്നമാകുന്നത്. 2019 ബജറ്റ് ചെലവിനുള്ള തുകയിൽ 70% മാത്രമേ അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളു.
130 കോടി ഡോളർ (9,165 കോടി രൂപ) ഇപ്പോൾ കുടിശികയായി കിട്ടാനുണ്ട്. ഇതുമൂലം സെപ്റ്റംബർ അവസാനം 23 കോടി ഡോളർ (1622 കോടിയോളം രൂപ) കുറവുണ്ട്. സമ്മേളനങ്ങൾ മാറ്റിവച്ചും സേവനങ്ങൾ വെട്ടിച്ചുരുക്കിയും ഔദ്യോഗിക യാത്രകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും ചെലവു ചുരുക്കാനുള്ള ഊർജിതശ്രമം നടക്കുന്നുണ്ടെന്നും സെക്രട്ടറി ജനറൽ പറയുന്നു. 2018–19 ൽ 540 കോടി ഡോളർ (38,070 കോടിയോളം രൂപ) ആയിരുന്നു യുഎൻ ബജറ്റ്. .65 രാജ്യങ്ങൾ ഇനിയും ബജറ്റ് വിഹിതം നൽകാനുണ്ട്. ഇന്ത്യയുടെ വിഹിതമായ163 കോടി രൂപ കഴിഞ്ഞ ജൂണിൽ നൽകിയിരുന്നു.