ജിയോ കോളിനു നിരക്ക്; അത്രയും തുകയുടെ ഡേറ്റ നൽകും
Mail This Article
കൊച്ചി ∙ റിലയൻസ് ജിയോ വരിക്കാർക്ക് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് (എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ) വിളിക്കാൻ ഇന്നുമുതൽ മിനിറ്റിന് 6 പൈസ ചെലവ്. കോൾ നടത്തുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്ക്, കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്കിനു നിയമപ്രകാരം നൽകേണ്ടുന്ന ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ഈ തുക. ഇതുവരെ ഈ തുക ഉപയോക്താക്കളിൽനിന്ന് ഈടാക്കാതെ ജിയോ തന്നെ നൽകുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ 13500 കോടി രൂപ ഇങ്ങനെ നൽകിയതായി ജിയോ അറിയിച്ചു.
വരിക്കാർ ഈ കോൾ നിരക്കിനായി 10 രൂപ (124 മിനിറ്റ്), 20 രൂപ (249 മിനിറ്റ്), 50 രൂപ (656 മിനിറ്റ്), 100 രൂപ (1362 മിനിറ്റ്) എന്നീ ടോപ് അപ് വൗച്ചറുകൾ ഉപയോഗിക്കണം. എന്നാൽ ഈ തുകയ്ക്കു തുല്യമായ ഡേറ്റ (യഥാക്രമം, 1 ജിബി, 2 ജിബി, 5 ജിബി, 10 ജിബി) ജിയോ സൗജന്യമായി ഉപയോക്താവിനു നൽകും. വോയ്സ് കോൾ സൗജന്യമായിരിക്കും എന്നായിരുന്നു ജിയോയുടെ വാഗ്ദാനം.
ഇൻകമിങ് കോളിനും ലാൻഡ് ഫോണിലേക്കുള്ള കോളിനും ജിയോയിൽ ജിയോയിലേക്കുള്ള കോളിനും ഐയുസി ബാധകമല്ല. വാട്സാപ് തുടങ്ങിയ ആപ്പുകൾ വഴിയുള്ള കോളിനും നിരക്ക് ബാധകമല്ല.
തർക്ക വിഷയം
ഐയുസി ഏറെക്കാലമായി ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്ക വിഷയമാണ്. ഐയുസി വേണ്ടെന്ന നിലപാടാണ് ജിയോയ്ക്ക്. എന്നാൽ, ഇപ്പോഴത്തെ 6 പൈസ തന്നെ പോരെന്നും 14 പൈസ എന്ന പഴയ നിരക്കെങ്കിലും പുനഃസ്ഥാപിക്കണമെന്നുമാണ് എയർടെൽ, വോഡഫോൺ–ഐഡിയ എന്നിവയുടെ പക്ഷം. ഫോൺകോൾ 25 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ കട്ട് ആയി മിസ്ഡ് കോൾ ആക്കുന്ന രീതി ജിയോ നടപ്പാക്കിയെന്നു മറ്റുള്ളവരും മറ്റുള്ളവർ അതു ചെയ്യുന്നു എന്ന് ജിയോയും ആരോപിക്കുന്നു. മിസ്ഡ് കോൾ കാണുന്ന ഉപയോക്താവ് തിരികെവിളിക്കുമ്പോൾ ഐയുസി കിട്ടുമെന്നതിനാലാണ് ഈ കളി എന്നും പരസ്പരം ആരോപിക്കുന്നു.
ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) ഐയുസി എടുത്തുകളയുമെന്നു തത്വത്തിൽ അംഗീകരിച്ചിരുന്നു. അടുത്ത ജനുവരി ഒന്നു മുതൽ ഐയുസി ഉണ്ടാകില്ലെന്നായിരുന്നു ട്രായിയുടെ നിലപാടെന്നും ജിയോ പറയുന്നു. അതുകൊണ്ടാണ് ഇതുവരെ നിരക്കു വേണ്ടെന്നു വച്ചത്. എന്നാൽ, ആ തീയതി പുനർനിർണയിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം ട്രായി പറഞ്ഞത് അനിശ്ചിതത്വമുണ്ടാക്കിയ സാഹചര്യത്തിലാണ് തുക ഈടാക്കേണ്ടിവരുന്നതെന്നും ജിയോ വിശദീകരിക്കുന്നു.
സൗജന്യ വോയ്സ് കോൾ എന്ന വാഗ്ദാനത്തിൽനിന്നു ജിയോ പിന്നാക്കം പോകുന്നത് പുതിയ തർക്കങ്ങളിലേക്കു വഴിതുറക്കുകയാണ്. ട്രായിയുടെ മുന്നിലേക്ക് ഈ വിഷയവുമെത്താനാണു സാധ്യത. ഐയുസി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നും തീരുമാനമായിട്ടില്ലെന്നും ട്രായി ഉദ്യോഗസ്ഥർ പറഞ്ഞു. ജിയോയുടെ നിലപാടിൽ പ്രതിഷേധിച്ച് എതിരാളികൾ രംഗത്തെത്തി. ജനുവരി മുതൽ ഐയുസി ഇല്ലാതാക്കാമെന്ന നിലപാടെടുക്കുമ്പോൾ, രാജ്യമാകെ 4ജി നെറ്റ്‌വർക്ക് ഉപയോഗിച്ചുള്ള കോൾ (VoLTE) വ്യാപകമാകുമെന്ന പ്രതീക്ഷയായിരുന്നു എന്നും അത് സാധ്യമായിട്ടില്ലെന്നും 2ജി, 3ജി ഉപയോക്താക്കൾ ലക്ഷക്കണക്കിനുണ്ടെന്നും എയർടെൽ പറഞ്ഞു.
ഐയുസി എന്നത് കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്നും ഉപയോക്താക്കളിലേക്ക് ആ നിരക്ക് എത്തിക്കേണ്ടതില്ലെന്നും വോഡഫോൺ–ഐഡിയ പറഞ്ഞു.