റിയൽ എസ്റ്റേറ്റ് നിയന്ത്രണം: റെറ റജിസ്ട്രേഷൻ അടുത്തയാഴ്ച മുതൽ
Mail This Article
തിരുവനന്തപുരം∙ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവിൽ വന്നതോടെ അംഗീകാരമില്ലാതെ നിർമിക്കുന്ന ഫ്ലാറ്റ്, വില്ല പദ്ധതികൾക്കു പൂട്ടു വീഴും. അടുത്തയാഴ്ച മുതൽ റെറ റജിസ്ട്രേഷൻ തുടങ്ങും. റിയൽ എസ്റ്റേറ്റ് പദ്ധതികളും ഏജന്റുമാരും റജിസ്റ്റർ ചെയ്യണം. പദ്ധതികളുടെ പരസ്യം നൽകാൻ പോലും ഇനി മുതൽ റജിസ്ട്രേഷൻ വേണം. 500 ചതുരശ്ര മീറ്ററിൽ കൂടുതലോ എട്ടിൽ കൂടുതൽ യൂണിറ്റുകളോ ഉള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കാണ് റജിസ്ട്രേഷൻ നിർബന്ധം..
മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ചെയർമാനും പ്രീത പി.മേനോൻ, മാത്യു ഫ്രാൻസിസ് എന്നിവർ അംഗങ്ങളുമായാണ് റെറ രൂപവൽക്കരിച്ചത്. സർക്കാർ നേരത്തെ അംഗീകരിച്ച റെറ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ തയാറാക്കി തുടങ്ങി. അടുത്ത ആഴ്ചയോടെ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. റെറയുടെ ആദ്യ യോഗവും അടുത്തയാഴ്ച ചേരും. നന്തൻകോട് സ്വരാജ് ഭവനിലാണ് ആസ്ഥാനം.
കൈമാറ്റത്തിനല്ലാതെ നിർമിക്കുന്ന വീടുകൾക്കോ കെട്ടിടങ്ങൾക്കോ റജിസ്ട്രേഷൻ ആവശ്യമില്ല. വാങ്ങിയ ഭൂമി അതേപടി വിൽക്കുന്നവർക്കും പരമ്പരാഗതമായി കിട്ടിയ ഭൂമി പ്ലോട്ടുകളാക്കി വിൽക്കുന്നവർക്കും റജിസ്ട്രേഷൻ വേണ്ട. കെട്ടിടനിർമാണ കമ്പനികൾ ഓരോ പദ്ധതിയും റജിസ്റ്റർ ചെയ്യണം. കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു റജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ചതുരശ്ര മീറ്ററിനു 10 രൂപ മുതൽ 100 രൂപ വരെ റജിസ്ട്രേഷൻ ഫീസ് ആയി നൽകണം. ചട്ടലംഘനത്തിനു പദ്ധതികളുടെ ആകെ തുകയുടെ 10 ശതമാനം വരെ പിഴയായി നൽകേണ്ടിവരും. പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12% വാർഷിക പലിശ സഹിതം നൽകണം. പരാതികൾ നൽകാൻ 1000 രൂപയാണു ഫീസ്.
ഫീസ് ഘടന ഇങ്ങനെ
ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസ്: 2 ലക്ഷം രൂപ. പുതുക്കാൻ 50,000 രൂപ.
ഏജന്റുമാർക്ക് റജിസ്ട്രേഷൻ: 25,000 രൂപ. പുതുക്കാൻ 5000 രൂപ
പ്ലോട്ട് തിരിച്ചുള്ള വിൽപന: ചതുരശ്ര മീറ്ററിനു 10 രൂപ.
നിർമാണം തുടങ്ങിയ ഫ്ലാറ്റുകൾ, വില്ലകൾ: ചതുരശ്ര മീറ്ററിനു 25 രൂപ.
പുതിയ ഫ്ലാറ്റുകൾ, വില്ലകൾ: ചതുരശ്ര മീറ്ററിനു 50 രൂപ.
വാണിജ്യ കെട്ടിടങ്ങൾ: ചതുരശ്ര മീറ്ററിനു 100 രൂപ.