ADVERTISEMENT

Q- ഞാൻ ഒരു ലക്ഷം രൂപയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ കരാറാക്കിയിട്ടുണ്ട്. ഉടമ ആദായ നികുതി ഒഴിവുള്ള ഒരു ചാരിറ്റബിൾ സ്ഥാപനമാണ്. (അവർക്ക് 12A റജിസ്ട്രേഷൻ ഉണ്ടെന്നാണ് പറഞ്ഞത്). കൂടാതെ അവർക്ക് ജിഎസ്ടി റജിസ്ട്രേഷനുമുണ്ട്. 2005 ൽ ഏഴര ലക്ഷം രൂപയ്ക്കാണത്രെ അവർ വാഹനം വാങ്ങിയത്. ഈ ഇടപാടിന്മേൽ ഞാൻ ജിഎസ്ടി നൽകേണ്ടതുണ്ടോ?

A- 2018 ജനുവരി 25–ാം തീയതി ഇറക്കിയ വിജ്ഞാപനം 8/2018 സെൻട്രൽ ടാക്സ് (റേറ്റ്) പ്രകാരം മേൽത്തരം സെക്കൻഡ് ഹാൻഡ് മോട്ടോർ വാഹനം വിൽക്കുമ്പോൾ മാർജിനിന്മേൽ 18 ശതമാനം നിരക്കിലാണ് ജിഎസ്ടി അടയ്ക്കേണ്ടത്. മാർജിൻ കണക്കാക്കുന്നത് എങ്ങനെ എന്ന് വിജ്ഞാപനത്തിൽ വിശദീകരിക്കുന്നുണ്ട്. അതായത്

(1) ആദായ നികുതി നിയമത്തിലെ 32–ാം വകുപ്പ് പ്രകാരം ഡിപ്രിസിയേഷൻ അഥവാ തേയ്മാന കിഴിവ് അവകാശപ്പെട്ടിട്ടുള്ള കേസുകളിൽ വിൽപന വിലയും ഡിപ്രിസിയേഷനു ശേഷമുള്ള മൂല്യവും തമ്മിലുള്ള വ്യത്യാസമാണ് മാർജിൻ.
മാർജിൻ നെഗറ്റീവ് ആണെങ്കിൽ അതായത് ഡിപ്രിസിയേഷനു ശേഷമുള്ള മൂല്യത്തേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിൽക്കുന്നതെങ്കിൽ ജിഎസ്ടി ബാധ്യതയില്ല.

(2) 32–ാം വകുപ്പ് പ്രകാരം ഡിപ്രിസിയേഷൻ ക്ലെയിം ചെയ്യാത്ത കേസുകളിൽ വിൽപന വിലയും വാങ്ങൽ വിലയും തമ്മിലുള്ള വ്യത്യാസമാണ് മാർജിൻ. മാർജിൻ നെഗറ്റീവ് ആണെങ്കിൽ അഥവാ വാങ്ങിയ വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിൽക്കുന്നതെങ്കിൽ ജിഎസ്ടി ബാധ്യത ഇല്ല. ബിസിനസ് വരുമാനം ഉള്ളവർക്കാണ് 32–ാം വകുപ്പ് പ്രകാരം ഡിപ്രിസിയേഷൻ അഥവാ തേയ്മാന കിഴിവ് ഉള്ളത്. താങ്കൾ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നത് ആദായ നികുതി ഒഴിവുള്ള 12എ റജിസ്ട്രേഷൻ ഉള്ള ചാരിറ്റബിൾ സ്ഥാപനത്തിൽ നിന്നാണ്. ബിസിനസ് സ്ഥാപനമല്ലാത്തതിനാൽ അവർക്ക് 32–ാം വകുപ്പ് ബാധകമല്ല. അതിനാൽ മാർജിൻ കണക്കാക്കേണ്ടത് വാങ്ങൽ വിലയുടെ അടിസ്ഥാനത്തിലാണ്. ഏഴര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുമ്പോൾ മാർജിൻ നെഗറ്റീവ് ആണ്. അതിനാൽ ഈ ഇടപാടിന് ജിഎസ്ടി ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com