ബിഎസ്എൻഎൽ രക്ഷാപദ്ധതി ഒരു മാസത്തിനകം
Mail This Article
ന്യൂഡൽഹി ∙ പ്രതിസന്ധിയിൽനിന്നു ബിഎസ്എൻഎല്ലിനെ രക്ഷിക്കാനുള്ള സർക്കാരിന്റെ പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നു ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പ്രവീൺ കുമാർ പർവാർ. ദീപാവലിക്കു മുൻപ് ബിഎസ്എൻഎൽ ജീവനക്കാരുടെ മുഴുവൻ ശമ്പളവും കൊടുത്തുതീർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കൾ വർധിക്കുന്നതിന്റെ കരുത്ത് ബിഎസ്എൻഎല്ലിനുണ്ട്. 20,000 കോടിയിലേറെ രൂപ വരുമാനവും വലിയ സ്വാധീനവുമുള്ള സ്ഥാപനമാണിത്. ജീവനക്കാരുടെ എണ്ണം അടക്കം കാലങ്ങളായുള്ള പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിനുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ മറികടക്കാൻ കഴിയുന്ന പ്രക്ഷുബ്ധാവസ്ഥയിലൂടെയാണു കടന്നുപോകുന്നത്.
ഈ സാമ്പത്തിക വർഷം തന്നെ 4ജി സേവനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയും പി.കെ. പർവാർ പങ്കുവച്ചു. 4ജിയുടെ അഭാവം ജിയോയുമായുള്ള മൽസരത്തിൽ ബിഎസ്എൻഎല്ലിനെ പിന്നോട്ടടിച്ചു. 4ജി വിതരണം ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കും. ബിഎസ്എൻഎൽ രക്ഷാപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും–പർവാർ പറഞ്ഞു.
2009–10 മുതൽ തുടർച്ചയായി ബിഎസ്എൻഎൽ നഷ്ടത്തിലാണ്.
പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തിൽ ലഭിക്കുന്നുണ്ടെങ്കിലും അതിൽ ഭൂരിഭാഗവും നടത്തിപ്പു ചെലവുകൾക്കായി മാറ്റേണ്ടി വരുന്നതാണു പ്രതിസന്ധിക്കു കാരണം. പ്രതിമാസം 750–850 കോടി രൂപയാണു ബിഎസ്എൻഎൽ ജീവനക്കാർക്കു ശമ്പളം നൽകാൻ മാത്രം വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 13,804 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.