പറക്കാത്ത വിമാനക്കമ്പനി, പറപറക്കുന്ന ഓഹരി വില
Mail This Article
കൊച്ചി∙ ചിറകറ്റ വിമാനക്കമ്പനി. പക്ഷേ കമ്പനിയുടെ ഓഹരി വില അനുദിനം ഉയരങ്ങളിലേക്ക്. ജെറ്റ് എയർവേയ്‌സിന്റെ ഓഹരികളിലാണ് ഈ കൗതുകം. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയർവേയ്‌സിന് ഏപ്രിൽ 17നു ശേഷം സർവീസുകൾ നടത്താനായിട്ടില്ല. 13,000 കോടി രൂപയുടെ നഷ്‌ടത്തിലായ കമ്പനി സർവീസുകൾ അവസാനിപ്പിക്കുമ്പോൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 26 ബാങ്കുകളുടെ കൺസോർഷ്യത്തിനു തിരിച്ചടവ് ഇനത്തിൽ നൽകാനുണ്ടായിരുന്ന തുക 8500 കോടി രൂപയിലേറെ. ഇത് ഉൾപ്പെടെ മൊത്തം കടബാധ്യത 15,000 കോടിക്കു മുകളിൽ.
ജെറ്റ് എയർവേയ്‌സിന്റെ വിൽപനയ്‌ക്കു ബാങ്കുകൾ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കമ്പനിയുടെ സാരഥികളായ നരേഷ് ഗോയലിനെയും ഭാര്യ അനിത ഗോയലിനെയും വിദേശയാത്രയ്‌ക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ തിരിച്ചയതും അതിനിടെ വാർത്തയായി.
കമ്പനിയുടെ പതനം മൂലം ഓഹരി വിലയിലുണ്ടായ ഇടിവ് ഭീമമായിരുന്നു. 357 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 15 രൂപ വരെ താഴ്‌ന്നു. എന്നാൽ അടുത്ത ഏതാനും ദിവസങ്ങളായി ജെറ്റിന്റെ ഓഹരികളിൽ കച്ചവടം തകൃതി.
ഊഹക്കച്ചവടക്കാരുടെ പിന്തുണയിൽ ഓരോ ദിവസവും വില അനുവദനീയമായ ഉയർന്ന പരിധിയിൽ എത്തുന്നതാണു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ലക്ഷക്കണക്കിനു രൂപയുടെ വ്യാപാരം. ഏറ്റവും ഒടുവിൽ വില 25.60 രൂപയിൽ എത്തിയിരിക്കുന്നു. കഥയറിയാത്ത ചില നിക്ഷേപകർക്ക് ഊഹക്കച്ചവടക്കാരെ അനുകരിച്ചുള്ള ഈ യുക്‌തിരഹിത വ്യാപാരത്തിൽ കൈപൊള്ളുന്നുമുണ്ട്.
English Summary: Jet Airways share price hike