ADVERTISEMENT

കൊച്ചി∙ ഉത്തരേന്ത്യയിൽ നിന്നു ലോഡ് വരുന്നതു കുറഞ്ഞു, സംസ്ഥാനത്ത് സവാളയ്ക്ക് വിലക്കയറ്റം. റീട്ടെയിൽ വിപണിയിൽ കിലോഗ്രാമിന് 80 രൂപ കവി‍ഞ്ഞു. ഉള്ളി പൊളിക്കുമ്പോൾ മാത്രമല്ല വാങ്ങുമ്പോഴും കണ്ണിൽ നിന്നു വെള്ളം വരും എന്നാണ് അവസ്ഥ. മഹാരാഷ്ട്രയിൽ നിന്നാണു പ്രധാനമായും കേരളത്തിലേക്കു സവാളയുടെ വരവ്. ദീപാവലി പ്രമാണിച്ച് അവിടെ വിപണിക്ക് പല ദിവസം അവധി ആയിരുന്നു. അതുകൊണ്ട് കർണാടകയിൽ നിന്നാണ് ഇപ്പോൾ ഉള്ളി കൂടുതലായി വരുന്നത്.

ഇനി മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ രണ്ടാഴ്ചയ്ക്കകം വിളവെടുപ്പുണ്ട്. അതു കഴി‍ഞ്ഞു വില കുറയും എന്നാണ് പ്രതീക്ഷ. ഡിസംബർ ആകുമ്പോഴേക്കും കൂടുതൽ വിളവെടുപ്പു നടക്കുകയും വില വീണ്ടും താഴുകയും ചെയ്യും. നിലവിൽ ഉള്ളിയുടെ മൊത്ത വില കിലോഗ്രാമിന് 62–76 രൂപയാണ്. ഏറ്റവും ഗുണനിലവാരം ഉള്ളതിനാണ് 76 രൂപ. ഹോട്ടലുകളിലേക്കാണ് ഇവ  മിക്കവാറും പോകുന്നത്. ചന്തയിൽ എത്തുന്ന ശരാശരി നിലവാരമുള്ള ഉള്ളിക്ക് കിലോഗ്രാമിന് 70 രൂപ മൊത്ത വില കണക്കാക്കാം.

ചെറുകിട കച്ചവടക്കാർ കേടുവന്നു നഷ്ടമാവുന്ന ഉള്ളിയുടെ വിലയും വിൽപന വിലയിൽ കൂട്ടും. 50 കിലോഗ്രാം ഉള്ളി എടുത്താൽ അതിൽ 2 കിലോഗ്രാം അങ്ങനെ പോകുമെങ്കിൽ 140 രൂപ നഷ്ടമാണ്. ഈ നഷ്ടം നികത്താൻ ഒരു കിലോഗ്രാമിന്റെ വിലയിൽ 3 രൂപ കയറ്റും. പുറമേ കടത്തു കൂലി കിലോഗ്രാമിന് ഒരു രൂപ. മറ്റു ചെലവുകളും ലാഭവും ഉൾപ്പെടെ 8–10 രൂപ അധികം ചേർത്താണ് റീട്ടെയിൽ വില കണക്കാക്കുക. ഇങ്ങനെയാണ്  ഉള്ളിയുടെ ചില്ലറവില 80–82 രൂപയിലെത്തുന്നത്.

English Summary: Onion price skyrocket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com