ഇന്ധനം നിറയ്ക്കാനും ഇനി ‘ഫാസ്റ്റാഗ് ’
Mail This Article
പാലക്കാട് ∙ വാഹനത്തിന്റെ ഗ്ലാസിൽ പതിപ്പിച്ച സ്റ്റിക്കർ റീചാർജ് ചെയ്ത് ഇനി ഇന്ധനം നിറയ്ക്കാം. പെട്രോൾ പമ്പുകളിലും വാഹന പാർക്കിങ് ഇടങ്ങളിലും റീ ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്തൊട്ടാകെ ഉടൻ നിലവിൽവരും. ഒരു ലീറ്റർ ഇന്ധനത്തിന്റെ വില മുതൽ എത്ര രൂപയ്ക്കു വേണമെങ്കിലും റീ ചാർജ് ചെയ്യാനാകും. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമാണിത്.
വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിലാണു ഒട്ടിക്കേണ്ടത്. ഇരുചക്രവാഹനങ്ങളിൽ ഒട്ടിക്കാൻ ചെറിയ ഫാസ്റ്റാഗ് സ്റ്റിക്കറുകൾ ലഭ്യമാക്കും. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താൽ ഇന്ധനം നിറയ്ക്കാം. പണം ഫാസ്റ്റാഗിൽ നിന്നു കുറയും. വാഹന പാർക്കിങ് ഇടങ്ങളിലും ഇതേ ഫാസ്റ്റാഗ് ഉപയോഗിച്ചു പണമടയ്ക്കാം. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് ഇതുമായി ബന്ധിപ്പിച്ച് ഒറ്റ ഫാസ്റ്റാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ജനുവരി മുതൽ നടപ്പാക്കാനാണു നീക്കം.
മൊബൈൽ വോലറ്റുകൾ, അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നു ഫാസ്റ്റാഗ് വാങ്ങാനാകും വിധമാണു ക്രമീകരിക്കുക. ഫാസ്റ്റാഗ് ലഭിക്കാൻ പണം നൽകേണ്ടി വരുമെങ്കിലും ഇടപാടുകൾക്കു സർവീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം. ഗുജറാത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്.
English Summary: Fastag payments at petrol pumps