ഹോം സ്റ്റേ ക്ലാസിഫിക്കേഷൻ നിരക്ക് കുറയ്ക്കും
Mail This Article
തിരുവനന്തപുരം∙ ഹോം സ്റ്റേകളുടെ ക്ലാസിഫിക്കേഷന് ഈടാക്കിയിരുന്ന നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനം. ക്ലാസിഫിക്കേഷൻ പുതുക്കാനുള്ള നിരക്കും കുറച്ചു. ക്ലാസിഫിക്കേഷൻ ലഭിക്കാനുള്ള നിബന്ധനകളിലും ഇളവു വരുത്തിയിട്ടുണ്ട്. കേരളത്തെ അടുത്തറിയാനായി ഹോം സ്റ്റേകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്താണ് ഇളവുകൾ. ഡയമണ്ട്, ഗോൾഡ്, സിൽവർ വിഭാഗങ്ങളുടെ ക്ലാസിഫിക്കേഷന് യഥാക്രമം ഈടാക്കിയിരുന്ന 7500, 6000, 4500 രൂപ നിരക്ക് ഏകീകരിച്ച് 3000 രൂപയാക്കി.
ക്ലാസിഫിക്കേഷൻ പുതുക്കാൻ 6000, 5000, 4000 രൂപ ക്രമത്തിൽ ഈടാക്കിയിരുന്നതും 3000 രൂപയാക്കി. ക്ലാസിഫിക്കേഷന് ഏർപ്പെടുത്തിയിരുന്ന ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള നിബന്ധനകളും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ ഉള്ള 800 ഹോം സ്റ്റേകളുണ്ട്. എന്നാൽ ക്ലാസിഫിക്കേഷൻ ഇല്ലാതെവ അയ്യായിരത്തിലേറെ വരും.
എയർബിഎൻബി ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവയുടെ പ്രവർത്തനം. നേരത്തെ ഒട്ടേറെ ഹോം സ്റ്റേകൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും കർശന നിബന്ധനകളും ഉയർന്ന ഫീസും മൂലം പലരും പിൻവാങ്ങി. ക്ലാസിഫിക്കേഷൻ ലഭിച്ച ഹോം സ്റ്റേകളെ വ്യാപാര സ്ഥാപനങ്ങളായി കണക്കാക്കി ഉയർന്ന നികുതിയും വെള്ളക്കരവും ഉൾപ്പെടെ ഈടാക്കുന്നതു പിൻവലിക്കണമെന്ന ഉടമകളുടെ അഭ്യർഥനയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഹോം സ്റ്റേകളുമായി കുടുംബശ്രീയും
തിരുവനന്തപുരം∙ ഹോം സ്റ്റേ രംഗത്തേക്കു കുടുംബശ്രീയും ചുവടുവയ്ക്കുന്നു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ 2 വർഷത്തിനിടെ 28 ഹോം സ്റ്റേകൾ പ്രവർത്തനം തുടങ്ങി. മൂന്നാർ, േതക്കടി, ആലപ്പുഴ, കുമരകം, കുമ്പളങ്ങി, വൈക്കം, നെല്ലിയാമ്പതി, മലപ്പുറത്തെ തിരൂർ, വള്ളിക്കുന്ന്, വയനാട്ടിലെ മേപ്പാടി, വെള്ളമുണ്ട എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ ഹോം സ്റ്റേ സാന്നിധ്യമുണ്ട്.