സാമ്പത്തിക മാന്ദ്യം: സര്ക്കാര് നടപടി പാളി; ഇന്ത്യയുടെ റേറ്റിങ് കുറച്ച് മൂഡീസ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടി; സാമ്പത്തിക വളർച്ച കുറഞ്ഞത് കണക്കിലെടുത്ത് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘നെഗറ്റീവ്’ ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സർക്കാരിന്റെ നടപടികൾ ഫലപ്രദമായില്ല. ഇത് വളർച്ച കുറയ്ക്കും – മൂഡീസ് പറയുന്നു.
മൂഡിസിന്റെ കണ്ടെത്തലുകൾ
∙ വിദേശ കറൻസി റേറ്റിങ് ബിഎഎ 2 ൽ നിലനിർത്തി.
∙ ധനക്കമ്മി 3.7 ശതമാനത്തിൽ എത്തും. വളർച്ച കുറഞ്ഞതും, കോർപറേറ്റ് നികുതി കുറച്ചതും മൂലം വരുമാനം കുറഞ്ഞതും കാരണം.
∙ കടബാധ്യത ഏറ്റവും ഉയർന്ന തലത്തിൽ
∙ ഏപ്രിൽ – ജൂൺ കാലയളവിൽ സാമ്പത്തിക വളർച്ച 5% മാത്രം. ആഗോള സംഭവ വികാസങ്ങളും കാരണമാണ്.
∙ ബാങ്ക് ഇതര ധനസ്ഥാപനങ്ങളിൽ തുടങ്ങിയ മാന്ദ്യം റീട്ടെയിൽ ബിസിനസ്, വാഹന വിപണി, റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കും വ്യാപിച്ചു. തൊഴിൽ സാധ്യതകളും മങ്ങി.
∙ സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ വരുമാനം കുറയ്ക്കും. ഇത് ജീവിത നിലവാരം ഉയർത്തുന്നതിനും തടസമാകും.
∙ നിക്ഷേപം, നികുതി ഘടന വ്യാപിക്കാനുള്ള ശ്രമം എന്നിവയ്ക്കും തിരിച്ചടി.
∙ സാമ്പത്തിക പാക്കേജുകളും, പലിശനിരക്ക് കുറച്ച ആർബിഐ നടപടിയും സാമ്പത്തിക വളർച്ച പഴയ നിലയിലെത്തിക്കാൻ ഉടനെ സഹായിക്കില്ല.
രൂപയ്ക്ക് തിരിച്ചടി
റേറ്റിങ് കുറച്ച നടപടി രൂപയുടെ മൂല്യം കുറച്ചു. 31 പൈസ താഴ്ന്ന് 71.28ൽ എത്തി. 3 ആഴ്ച്ചത്തെ താഴ്ന്ന നിലവാരം.
ക്രെഡിറ്റ് റേറ്റിങ് എന്നാൽ
റേറ്റിങ് ഏജൻസികൾ നൽകുന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്ന നിരക്കാണു ക്രെഡിറ്റ് സ്കോർ. വായ്പയ്ക്ക് എത്രമാത്രം അർഹതഹതയുണ്ടെന്നു നിർണയിക്കാൻ ഉതകുന്ന സംവിധാനം. മെച്ചപ്പെട്ട സ്കോർ മികച്ച അർഹത ഉറപ്പാക്കുന്നു.
സർക്കാർ പറയുന്നത്
∙ സാമ്പത്തിക രംഗം ശക്തിപ്പെടുത്താൻ ധനകാര്യ മേഖലയിലും മറ്റ് രംഗങ്ങളിലും പരിഷ്കരണങ്ങളും പാക്കേജുകളും പ്രഖ്യാപിച്ചു.
∙ ആഗോള മാന്ദ്യത്തെ മറികടക്കാനും പുതിയ നയങ്ങൾ രൂപീകരിച്ചു. ഇത് മൂലധനം ആകർഷിക്കാനും നിക്ഷേപം കൂട്ടാനും സഹായിക്കും.
∙ വളർച്ചാ സ്ഥിരത നിലനിർത്താൻ കഴിയുന്നുണ്ട്.