പഞ്ചസാരയ്ക്ക് പകരംവരുന്നു, തേൻകട്ട
Mail This Article
ന്യൂഡൽഹി ∙ ചായയ്ക്കും കാപ്പിക്കും മധുരം കിട്ടാൻ പഞ്ചസാരക്കട്ടയ്ക്കു പകരം തേൻകട്ടകൾ (ഹണി ക്യൂബ്സ്) വരുന്നു. ആരോഗ്യത്തിനു പഞ്ചസാരയെക്കാൾ നല്ലത് തേനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നീക്കം. ഒപ്പം ആദിവാസി മേഖലകൾക്കടക്കം വരുമാനത്തിനു വഴിയൊരുങ്ങുകയും ചെയ്യുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.
ആറു മാസത്തിനുള്ളിൽ ഇതു നടപ്പാക്കുമെന്നും വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അരുണാചൽ പ്രദേശിലും കശ്മീരിലും അടക്കം തേൻ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉൽപാദിപ്പിക്കുന്ന തേനിനു കിലോഗ്രാമിന് 7000 രൂപ വരെയാണ് വിലയെന്നും ഗഡ്കരി ലോക്സഭയെ അറിയിച്ചു. ഹണിയല്ല, മണിയാണ് രാജ്യത്തിന് അത്യാവശ്യമെന്ന പ്രതിപക്ഷ വിമർശനത്തിനിടെയായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം.
ഹണി വഴി മണി വരുമെന്നും ഗഡ്കരി പറഞ്ഞു. കുടിൽ വ്യവസായ ഉൽപന്നങ്ങളുടെ വിപണനത്തിന് എസ്ബിഐയുമായി ചേർന്ന് ഭാരത് ക്രാഫ്റ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങാനും പദ്ധതിയുണ്ട്. രാജ്യത്തെ ഉൾഗ്രാമത്തിൽ നിന്നുള്ള ഉൽപന്നം അമേരിക്കയിൽ ഇരിക്കുന്ന ആളിനും വാങ്ങാൻ വഴിയൊരുക്കുന്നതാണ് പദ്ധതിയെന്നും ഗഡ്കരി വ്യക്തമാക്കി.