ADVERTISEMENT

കൊച്ചി ∙ കേരള ബാങ്ക് രൂപീകരണത്തിനുള്ള ലയന നടപടികളുടെ ഭാഗമായി ഇതു വരെ സ്വീകരിച്ച നടപടികൾ സ്വീകാര്യമാണോ എന്നു റിസർവ് ബാങ്ക് പരിശോധിക്കട്ടെയെന്നു ഹൈക്കോടതി. ലയന നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. റിസർവ് ബാങ്ക് നിർദേശപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നു ഹർജിഭാഗം തർക്കമുന്നയിച്ചു. എന്നാൽ റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും അവർ തീരുമാനമെടുക്കേണ്ട കാര്യത്തിൽ മുൻകൂട്ടി അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ലയിക്കപ്പെടുന്ന ബാങ്കുകളുടെ ഓഹരി സംബന്ധിച്ച് ഉന്നയിക്കപ്പെട്ട തർക്കത്തിലും കോടതി നിഗമനങ്ങൾക്കു മുതിർന്നില്ല. അന്തിമ അനുമതിയായ ശേഷം ഇക്കാര്യത്തിൽ ആക്ഷേപമുള്ളവർക്കു പരാതിപ്പെടാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നു കോടതി വ്യക്തമാക്കി.  ഷെഡ്യൂൾഡ് ബാങ്കിൽ നോൺ–ഷെഡ്യൂൾഡ് ബാങ്ക് എങ്ങനെ ലയിക്കുമെന്ന തർക്കവും ഉന്നയിക്കപ്പെട്ടു. ഏതു വിധത്തിൽ അന്തിമ അനുമതി നൽകണമെന്നു റിസർവ് ബാങ്ക് ആണു തീരുമാനിക്കേണ്ടതെന്നു കോടതി പറഞ്ഞു. നടപടിക്രമത്തിൽ ഗുരുതരമായ വീഴ്ച കണ്ടാലല്ലാതെ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

പ്രാഥമിക  സംഘങ്ങൾക്കു ഗുണം

ജില്ലാ ബാങ്കുകളിൽ അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും ലയനം ദോഷം ചെയ്യുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഇപ്പോൾ ജില്ലാ സഹകരണ ബാങ്കുകളിലുള്ള അഫിലിയേഷൻ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്കു മാറുകയേ ഉള്ളു എന്നും അതു ഗുണകരമാണെന്നും കോടതി പറഞ്ഞു. സംഘങ്ങളുടെ സ്വയംഭരണ സ്വഭാവത്തെ ലയനം ബാധിക്കില്ല. സംസ്ഥാന സഹകരണ ബാങ്കിൽ ഇവരുടെ വോട്ടവകാശം നിയമപ്രകാരമുള്ള തീരുമാനമാണ്, ഇടപെടാനാവില്ല.

സംസ്ഥാന സഹകരണ ബാങ്ക് മുന്നോട്ടുവച്ച ലയനപദ്ധതി റജിസ്ട്രാർ മുഖേന ജില്ലാ സഹകരണ ബാങ്കുകൾക്ക് എത്തിക്കുകയും പ്രത്യേക പൊതുയോഗം പരിഗണിക്കുകയും ചെയ്തിരുന്നു. 14 ജില്ലാ ബാങ്കുകളിൽ 13 എണ്ണം പ്രമേയം പാസാക്കി. ആസ്തി, ബാധ്യതകളുടെ കൈമാറ്റത്തിനു പ്രമേയം പാസാക്കിയതു തന്നെ ലയന സ്വീകാര്യതയാണ്. ലയനകാര്യത്തിൽ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റർമാർക്കു പങ്കില്ലെന്നു വ്യക്തമാണെന്നു കോടതി പറഞ്ഞു. 

നിയമഭേദഗതി ഭരണഘടനാ വിരുദ്ധ‌മല്ല

കൊച്ചി∙ ലയനം വിഭാവനം ചെയ്യുന്ന സഹകരണ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്നു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി. വിപണി ആവശ്യങ്ങളോടു പ്രതികരിക്കാത്തപക്ഷം സഹകരണ സംരംഭകർക്കു പിടിച്ചു നിൽക്കാനാവില്ല. ആധുനിക ബാങ്കുകൾക്കൊപ്പം മൽസരിക്കാനും സഹകരണ ബാങ്കുകളുടെ സാമ്പത്തിക നേട്ടവും ജനസേവനവും മെച്ചപ്പെടുത്താനും ലയനം ആവശ്യമാണെന്ന നിഗമനത്തിലാണു സർക്കാർ. 

പ്രാഥമിക, ജില്ലാ, സംസ്ഥാന തലത്തിലെ ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തിനു ചെലവ് ഏറെയാണെന്ന്, ഈ വിഷയം പഠിച്ച പ്രഫ. എം. എസ്. ശ്രീറാം അധ്യക്ഷനായ വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണു ജില്ലാ ബാങ്കുകളെ ഒഴിവാക്കിയുള്ള ദ്വിതല സംവിധാനം തത്വത്തിൽ അംഗീകരിക്കപ്പെട്ടതെന്നു കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com