കൊച്ചി ഡിസൈൻ വീക്കിനു തുടക്കം
Mail This Article
കൊച്ചി∙ സാധാരണക്കാരായ ജനങ്ങളെ അടിസ്ഥാന ഉപഭോക്താക്കളായി കണ്ട് ഉത്പന്നങ്ങളുടെ ഡിസൈനുകളിലും അതനുസരിച്ചുള്ള ജനപങ്കാളിത്തപരമായ മാറ്റം വരണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഡിസൈൻ ഉച്ചകോടിയായ കൊച്ചി ഡിസൈൻ വീക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. രൂപകൽപ്പന ഒരു പ്രമേയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അത് മാറേണ്ടതാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പങ്കാളിത്തം കൂടി ഡിസൈനിൽ കൊണ്ടു വന്നാൽ മാത്രമേ പൂർണതയുണ്ടാകൂ.
നൂതനാശയങ്ങളാണ് ഭാവിയിലേക്കുള്ള പാതയെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി അധ്യക്ഷൻ എസ്.ഡി. ഷിബുലാൽ പറഞ്ഞു. മികച്ച ആശയങ്ങൾക്ക് മികച്ച ഡിസൈൻ നൽകുമ്പോഴാണ് പൂർണതയിലെത്തുന്നത്.സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ, ഉച്ചകോടിയുടെ സ്പെഷൽ ഓഫിസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുൺ ബാലചന്ദ്രൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഐടി പാർക്സ് കേരള സിഇഒ പി.എം. ശശി, അസെറ്റ് ഹോംസ് എംഡി വി സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രൂപകൽപനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഐടി വകുപ്പ് ഡിസൈൻ വീക്ക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ധരുൾപ്പെടെ മൂവായിരത്തിലേറെ പേരാണു പങ്കെടുക്കുന്നത്.